ബജറ്റ് 2020: ആദായ നികുതിയിൽ ഇളവ്; 5 ലക്ഷം വരെ നികുതിയില്ല, 7.5 ലക്ഷം വരെ 10 % മാത്രം നികുതി

ചിപ്പി പീലിപ്പോസ്

ശനി, 1 ഫെബ്രുവരി 2020 (13:29 IST)
ആദായ നികുതി ഘടനയിൽ മാറ്റം വരുത്തി രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. 5 മുതൽ 7.5 ലക്ഷം വരെ വരുമാനമുള്ളവർക്ക് 10 ശതമാനമാക്കി നികുതി കുറച്ചു. നേരത്തേ ഇത് 20 ശതമാനം ആയിരുന്നു. 10 മുതൽ 12.5 ലക്ഷം വരെ വരുമാനമുള്ളവർക്ക് 30 ശതമാനം നികുതിയെന്നത് 20 ശതമാനം നികുതിയായി കുറഞ്ഞു. 
 
അതേസമയം, 5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് നികുതിയില്ല. 15 ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർ 30 ശതമാനം നികുതി നൽകണം. ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമെന്ന് ധനമന്ത്രി. 5 ലക്ഷം രൂപ വരെയുള്ള ബാങ്ക് നിക്ഷേപങ്ങൾക്ക് ഡിപ്പോസിറ്റ് ഇൻഷൂറൻസ് ഏർപ്പെടുത്തും. നടപ്പുസാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന ധനക്കമ്മി 3.8 %. 

ആദായനികുതി ഇളവിലൂടെ 15 ലക്ഷം വരുമാനമുള്ളവര്‍ക്ക് നിയമപ്രകാരമുള്ള ഇളവുകള്‍ കൂടാതെ 78,000 രൂപയുടെ നേട്ടം. ആദായനികുതി ഇളവ് നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് 40,000 കോടി രൂപയുടെ വരുമാനനഷ്ടമെന്ന് ധനമന്ത്രി.
 
പുതിയ നികുതി നിരക്ക് ഇപ്രകാരം:
 
അഞ്ച് ലക്ഷം വരെ (നികുതി നൽകണ്ട)
 
5 മുതൽ 7.5 ലക്ഷം വരെ 10 ശതമാനമാക്കി കുറച്ചു (നിലവില്‍ 20 ശതമാനം) 
 
7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ 15 ശതമാനമാക്കി കുറച്ചു (നിലവില്‍ 30 ശതമാനം) 
 
10 ലക്ഷം മുതൽ 12.5 ലക്ഷം വരെ 20 ശതമാനമാക്കി (നിലവില്‍ 30 ശതമാനം) 
 
12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ 25 ശതമാനം (നിലവില്‍ 30 ശതമാനം) 
 
15 ലക്ഷം മുകളില്‍ 30 ശതമാനം (നിലവിൽ 30 തന്നെ)

ജലദൗർലഭ്യം നേരിടുന്ന രാജ്യത്തെ ജില്ലകളിൽ 100 ജില്ലകൾക്കായി പ്രത്യേക പദ്ധതി നടപ്പാക്കും. കർഷകർക്കായി 20 ലക്ഷം സൗരോർജ പമ്പുകൾക്കായി പദ്ധതി നടപ്പാക്കും. തരിശുഭൂമിയിൽ സോളർ പവർ പ്ലാന്റുകൾ സ്ഥാപിക്കും. 2020 ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. മത്സരാധിഷ്ഠിത കാർഷിക രംഗമുണ്ടാക്കുകയെന്നത് സർക്കാരിന്റെ പ്രതീക്ഷ. ഇതിലൂടെ കാർഷിക രംഗത്ത് കാര്യമായ മാറ്റം സംഭവിക്കുമെന്നാണ് പ്രതീക്ഷ.  
 
ഉപഭോഗ ശേഷി വർധിപ്പിക്കാനുള്ള നടപടികൾക്ക് ബജറ്റിൽ ഊന്നൽ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. ജനവിധി മാനിച്ചുളള സാമ്പത്തിക നയങ്ങൾ നടപ്പാക്കും. രാജ്യത്തെ 27.1 കോടി ജനത്തെ ദാരിദ്രത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാരിനായെന്ന് ധനമന്ത്രി ബജറ്റ് ആമുഖ പ്രസംഗത്തിൽ അറിയിച്ചു. ബജറ്റ് ആമുഖ പ്രസംഗത്തിൽ അന്തരിച്ച മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ഓർമ പുതുക്കാനും ധനമന്ത്രി മറന്നില്ല. 
 
11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റ് അവതരണം നേരില്‍ കാണാന്‍ ധനമന്ത്രിയുടെ കുടുംബവും പാര്‍ലമെന്‍റിലെത്തിയിട്ടുണ്ട്. അതീവസുരക്ഷയോടെയാണ് ബജറ്റ് രേഖകൾ പാർലമെന്റിന് അകത്തേക്ക് എത്തിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍