ഭരണഘടന നിലവില്‍ വന്നു; പിന്നാലെ ഇന്ത്യ റിപ്പബ്ളിക് ആയി

ആബിദ് മുഹമ്മദ്

ബുധന്‍, 22 ജനുവരി 2020 (16:55 IST)
തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള രാജ്യമാണ് റിപ്പബ്ളിക്ക്. പുതിയ ഭരണഘടന നിലവില്‍ വന്നതോടെ സ്വതന്ത്രപരമാധികാര റിപ്പബ്ളിക്കിലേക്ക് രാജ്യം കാല്‍ വയ്ക്കുകയായിരുന്നു. 1949 നവംമ്പര്‍ 26ന് ഭരണഘടനയ്ക്ക് കോണ്‍സ്റ്റിറ്റുവന്‍റ് അസംബ്ളി അംഗീകാരം നല്‍കി. സ്വാതന്ത്ര്യാനന്തര ബ്രിട്ടീഷ് കോമണ്‍വെല്‍ത്തിലെ ഒരു "പുത്രികാരാജ്യം 'ആയിരുന്ന ഇന്ത്യ ഇതോടെ പൂര്‍ണ്ണ സ്വതന്ത്ര രാഷ്ട്രമായി.

അതനുസരിച്ച് ഗവര്‍ണ്ണര്‍ ജനറല്‍ പദവി നിര്‍ത്തലാക്കി. പകരം പ്രസിഡന്റായി രാഷ്ട്രത്തലവന്‍. ഇന്ത്യാക്കാരനായ ആദ്യത്തെയും അവസാനത്തെയും ഗവര്‍ണ്ണര്‍ ജനറല്‍ സി. രാജഗോപാലാചാരി രാജിവയ്ക്കുകയും ജനു 24ന് രാജേന്ദ്രപ്രസാദിനെ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു. റിപ്പബ്ളിക് ദിനത്തില്‍ രാജേന്ദ്ര പ്രസാദ് അധികാരമേറ്റു.

ഭരണഘടനയുടെ ഒന്നാം ഖണ്ഡികയില്‍ ഇന്ത്യ ഒരു സംയുക്തരാഷ്ട്രമാണെന്ന് പറഞ്ഞിട്ടുണ്ട്. മൂന്നു ഗ്രൂപ്പുകളായി തിരിച്ച 28 സംസ്ഥാനങ്ങളും ആന്‍ഡമാന്‍ ‍- നിക്കോബാര്‍ ദ്വീപുകളുമാണ് ഭരണയൂണിറ്റുകള്‍.

ആസാം, ബീഹാര്‍, ബോംബെ, മധ്യപ്രദേശ്, മദ്രാസ്, ഒറീസ, പൂര്‍വ്വ പഞ്ചാബ്, ഉത്തര്‍ പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ മുന്‍ ബ്രിട്ടീഷ് പ്രവിശ്യകളാണ് "എ' ഗ്രൂപ്പിലെ 9 സംസ്ഥാനങ്ങള്‍. ഇവയ്ക്ക് നിയമസഭകളും ഭരണനിര്‍വ്വഹണത്തിന് ഗവര്‍ണ്ണര്‍മാരും ഉണ്ട്.

വലിയ നാട്ടുരാജ്യങ്ങളോ അവയുടെ യൂണിയനുകളായിരുന്ന വിന്ധ്യ പ്രദേശ്, ജമ്മൂ കാശ്മീര്‍, മധ്യ ഭാരതം , മൈസൂര്‍, പാട്യാല, പൂര്‍വ്വപഞ്ചാബ് യൂണിയന്‍, രാജസ്ഥാന്‍, സൗരാഷ്ട്ര, തിരുക്കൊച്ചി , ഹൈദരാബാദ് എന്നീ ഗ്രൂപ്പ് "ബി' യിലെ ചില സംസ്ഥാനങ്ങള്‍ക്ക് നിയമസഭയും ഭരണനിര്‍വ്വഹണത്തില്‍ രാജപ്രമുഖന്മാരും ഉണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍