പരാജിതനും ജേതാവും ഒരേ പോലെ ആരാധിക്കപ്പടുന്ന സ്ഥലം അഥവാ തൃക്കാക്കര ക്ഷേത്രം !

സജിത്ത്

ശനി, 1 ജൂലൈ 2017 (16:11 IST)
ജേതാവും പരാജിതനും (വാമനനും മഹാബലിയും) ഒരേ പോലെ ആരാധിക്കപ്പടുന്ന സ്ഥലമുള്ളത് തൃക്കാക്കരയില്‍ മാത്രമാണ്. ഓണം എന്ന സങ്കല്‍പത്തിന്റെ അധിഷ്ഠാനമായ, വാമനമൂര്‍ത്തി മുഖ്യപ്രതിഷ്ഠയായിട്ടുള്ള ക്ഷേത്രം. അതാണ് എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രം. മഹാബലി വാമനന് മൂന്നടി മണ്ണ് ദാനം ചെയ്ത സ്ഥലമാണ് തൃക്കാക്കര എന്നാണ് ഐതീഹ്യം. മഹാവിഷ്ണുവിന്റെ അവതാരമായ വാമനമൂര്‍ത്തിയാണ് തൃക്കാക്കരയപ്പന്‍.
 
പാതളത്തിലേക്ക് ചവിട്ടി താഴ് ത്തുമ്പോള്‍ തൊഴുകൈയോടെ നോക്കിയ മഹാബലിക്ക് മാത്രമായി വിശ്വരൂപ ദര്‍ശനം നല്‍കി അനുഗ്രഹിക്കുന്നമട്ടിലാണ് ഇവിടെ വാമനന്റെ പ്രതിഷ്ഠ. തൊട്ടപ്പുറത്തുള്ള പുരാതനമായ ശിവക്ഷേത്രത്തില്‍ മഹാബലി ആരധിച്ചിരുന്ന സ്വയംഭൂ ലിംഗമാണുള്ളത്. അതുകൊണ്ട് ഈ വാമനക്ഷേത്രത്തില്‍ നമ്മള്‍ അറിയാതെ തന്നെ മഹാബലിയേയും ആരാധിച്ചു പോവുകയാണ്.  
 
മാനുഷ്യരെല്ലാരും ഒന്നുപോലെ എന്ന സങ്കല്‍പം അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ സന്ദര്‍ശകര്‍ക്കെല്ലാം തിരുവോണ സദ്യയും ഈ തൃക്കാക്കര ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. കൊച്ചിയില്‍ നിന്നു പത്തു കിലോമീറ്റര്‍ മാത്രം അകലെ ഇടപ്പള്ളി-പൂക്കാട്ടുപടി റോഡിലാണ് തൃക്കാക്കര ക്ഷേത്രം സ്ഥിതിചയ്യുന്നത്. പത്തര ഏക്കര്‍ വളപ്പില്‍ രണ്ടു ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. ഒന്ന് വാമനക്ഷേത്രവും മറ്റൊന്ന് മഹാദേവക്ഷേത്രവുമാണ്. 
 
വാമനക്ഷേത്രത്തിന് വലിയ വട്ടശ്രീകോവിലാണുള്ളത്‍. കിഴക്കോട്ടു ദര്‍ശനമായ വാമനന്‍ (വിഷ്ണു) ആണ് ഇവിടുത്തെ 
പ്രധാന മൂര്‍ത്തി. അഞ്ചു പൂജയാണിവിടെ നിത്യേന നടക്കുക. ഭഗവതി, ശാസ്താവ്, ഗോപാലകൃഷ്ണന്‍ (കടമ്പനാട്ട് തേവര്‍), നാഗം, രക്ഷസ്സ് കൂടാതെ മണ്ഡപത്തിന്‍റെ തെക്കേമൂലയില്‍ യക്ഷി എന്നീ ഉപദേവതകളാണ് ഇവിടെയുള്ളത്.
 
തെക്കു ഭാഗത്തായാണ് മഹാദേവര്‍ക്ഷേത്രം. ഇവിടുത്തെ പ്രധാനമൂര്‍ത്തിയ്യാണ് ശിവന്‍. സ്വയംഭൂവാണ്. തെക്കുംതേവര്‍ ഗൗരീശങ്കര്‍ എന്നു സങ്കല്പമുണ്ട്. കിഴക്കോട്ടാണ് ഇവിടെ ദര്‍ശനം. നിത്യേന രണ്ടു പൂജയാണ് ഇവിടെ നടക്കുന്നത്. പാര്‍വ്വതി, ദുര്‍ഗ്ഗ, സുബ്രഹ്മണ്യന്‍, ഗണപതി എന്നീ ഉപദേവതമാരാണ് ഇവിടെ ഉള്ളത്.
 
പ്രസിദ്ധ വൈഷ്ണവക്ഷേത്രമായ തിരുപ്പതിയും തൃക്കാക്കരയിലേതുപോലെ ത്രിവിക്രമരൂപം ധരിച്ച വാമനമൂര്‍ത്തിയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 108 വൈഷ്ണവ തിരുപ്പതികളില്‍ ഒന്നുമാണ് തൃക്കാക്കര 
തൃക്കാക്കരയില്‍ വാമനനെ പ്രതിഷ്ഠിച്ചത് പരശുരാമനാണെന്നും കപില മഹര്‍ഷിയാണെന്നും അഭിപ്രായമുണ്ട്. പരശുരാമനുമായി ബന്ധപ്പെട്ട ഒരു കഥ തൃക്കാക്കരക്ക് പറയാനുണ്ട്.
 
വരുണനില്‍ നിന്ന് കേരളക്ഷേത്രത്തെ മോചിപ്പിച്ച് പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് നല്‍കി. പിന്നീട് അവരുമായി പിണങ്ങിയ പരശുരാമന്‍ ബ്രാഹ്മണരുടെ മാപ്പപേക്ഷ അനുസരിച്ച് വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കാമെന്ന് അനുഗ്രഹവും കൊടുത്തു. കാല്‍ക്കരനാട് ‘വാമനന്റെ പാദമുദ്രയുള്ള സ്ഥലം' എന്ന പേരിലായിരുന്നു തൃക്കാക്കര അറിയപ്പെട്ടിരുന്നത്. അതാണ് തിരുക്കാല്‍ക്കരയും പിന്നീട് തൃക്കാക്കരയുമായത്. 
 
ഈ ശിവന്‍ മഹാബലിയുടെ ഉപാസനാമൂര്‍ത്തിയാണെന്ന് ഐതീഹ്യമുണ്ട്. മൂന്നു കാലടികള്‍ വെച്ച് ലോകത്തില്‍ ധര്‍മ്മം നിലനിര്‍ത്തുന്നത് വിഷ്ണുവാണെന്ന് ഋഗ്വേദത്തിലുണ്ടെന്ന് വി കെ. നാരായണഭട്ടതിരി. മൂന്നു ശക്തികള്‍ വഴിക്കാണ് ലോകത്തില്‍ ധര്‍മ്മത്തിന് സ്ഥിതിയുണ്ടാകുന്നത്. ഭൗതികലോകത്തില്‍ വാത, പിത്ത, കഫങ്ങള്‍, മാനസികലോകത്തില്‍ സത്വ, രജ, തമോഗുണങ്ങള്‍, ലോകത്തില്‍ ധര്‍മ്മം പുനഃസ്ഥാപിച്ചു എന്ന വൈഷ്ണവ ചിന്തയുടെ പ്രതീകമായിരിക്കണം.
 
മഹാബലിയെ പാതാളത്തിലേക്കയച്ച കഥ. ശൈവാരാധകനായ ഇവിടത്തെ രാജാവിനെ പരാജയപ്പെടുത്തിയതുമാകാം. ഈ വിജയം നേടിയതോടെ ശൗവാരാധനയുടെ പ്രധാന കേന്ദ്രമായ കേരളത്തില്‍ വൈഷ്ണവാരാധയും ചുവടുറപ്പിച്ചിച്ചു എന്നും കരുതാം. നമ്പൂതിരിഗ്രാമങ്ങള്‍ ചേരിതിരിഞ്ഞതും ഇതിനുശേഷമായിരിക്കണം. സുബ്രഹ്മണ്യനും വിഷ്ണുവും കേരളത്തിലേക്ക് ഈ കാലഘട്ടത്തിലാണ് കടന്നുവന്നതെന്നും കരുതാമെന്ന് തോന്നുന്നു. ആട്ടുക്കോട്ട് ചേരലാതനാണ് ഈ ക്ഷേത്രം പണിതീര്‍ത്തതെന്നും ചിലര്‍ കരുതുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക