ചൈനീസ് സേന ആദ്യം പിൻവാങ്ങണം, എല്ലാ പട്രോളിങ് പോയന്റുകളിലേയ്ക്കും പ്രവേശിയ്ക്കാനാവണം: നിലപാട് വ്യക്തമാക്കി ഇന്ത്യ

ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (09:41 IST)
അതിർത്തിയിൽ ചൈനിസ് സേന പ്രകോപനം തുടരുമ്പോഴും ഇന്ത്യയുടെ ശക്തമായ നിലപാട് ചൈനിസ് സേനയ്ക്ക് മുന്നിൽ ആവർത്തിച്ച് ഇന്ത്യൻ ആർമി. കയ്യേറിയ പ്രദേശങ്ങളിൽനിന്നും ചൈന ആദ്യം പിൻവാങ്ങണം. അതിർത്തിയിൽ മുൻപുണ്ടായതിന് സമാനമായി എല്ലാ പട്രോളിങ് പോയന്റുകളിലേയ്ക്കും ഇന്ത്യയ്ക്ക് പ്രവേശനം ലഭിയ്ക്കണം എന്നിങ്ങനെ കൃത്യമായ നിലപാട് ഇന്ത്യൻ സൈന്യം ആറാംഘട്ട കമാൻഡർ തല ചർച്ചയിൽ മുന്നോട്ടുവച്ചത്.   
 
കിഴക്കൻ ലഡക്കിൽ ചൈന നടത്തുന്ന സൈനിക വിന്യാസം അവസാനിപ്പിച്ച് അധിക സൈന്യത്തെ പൂർണമായും പിൻവലിച്ചാൽ മാത്രമേ ധാരണകളുമായി മുന്നോട്ടുപോകാനാകു എന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിയ്ക്കുന്നത്. ധാരണകൾ നിരന്തരം ലംഘിയ്ക്കുന്നതിനാൽ ചൈനയെ വിശ്വാസത്തിലെടുക്കാൻ തയ്യാറല്ല എന്ന സന്ദേശമാണ് ചൈന ആദ്യം സൈന്യത്തെ പിൻവലിയ്ക്കണം എന്ന ഇന്ത്യയുടെ നിലപാടിൽനിന്നും വ്യക്തമാകുന്നത്. എന്നാൽ ഇന്ത്യയുടെ ആവശ്യങ്ങൾ അംഗീകരിയ്ക്കാൻ ചൈന തയ്യാറല്ല. 
 
ഇരു സേനകളും കൃത്യമായ തോതിൽ സൈനിക പിൻമാറ്റം നടത്തണം എന്നാണ് ചൈനയുടെ പ്രധാന ആവശ്യം. ഇതിനോട് ഇന്ത്യ യോജിയ്ക്കുന്നില്ല. പാംഗോങ് തടാകത്തിന്റെ തെക്കേ തീരത്ത് നിന്ന് പിൻമാറാന്‍ ചൈന സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഡെപ്സാങിലെ 5 പെട്രോളിങ് പോയിന്‍റുകളിലേക്ക് ഇന്ത്യയെ പ്രവേശിപ്പിക്കാന്‍ തയ്യാറല്ല എന്നാണ് ചൈനയുടെ നിലപാട്. അതേസമയം ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ സുരക്ഷ വര്‍ധിപ്പിച്ചു. റഫാല്‍ യുദ്ധവിമാനം ലഡാക്കിലെ ഫോർവേർഡ് എയർ ബേസിൽനിന്നും നിരീക്ഷണ പറക്കല്‍ നടത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍