ബിജെപി നേതാക്കളെ വിമർശിച്ച ജഡ്ജിക്ക് അർധരാത്രിയിൽ സ്ഥലംമാറ്റം

അഭിറാം മനോഹർ

വ്യാഴം, 27 ഫെബ്രുവരി 2020 (08:34 IST)
ഡൽഹിയിൽ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കൾക്കെതിരെകേസ്സെടുക്കുന്നതിൽ നിസ്സംഗത പാലിച്ച പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച ഡൽഹി ഹൈക്കോടതി ജസ്റ്റിസ് മുരളീധരനെ സ്ഥലം മാറ്റി.
പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലമാറ്റം. കപാപവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ഹൈക്കോടതി ബെഞ്ചിൽ നിന്നും നേരത്തെ തന്നെ ജസ്റ്റിസ് മുരളീധരനെ മാറ്റി നിർത്തിയിരുന്നു.
 
നേരത്തെ ഡല്‍ഹി കലാപങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.ഡൽഹിയിൽ കലാപം വ്യാപിച്ച സാഹചര്യത്തിൽ കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗം കോടതി മുറിയിൽ പ്രദർശിപ്പിക്കുകയും അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ, അഭയ് വര്‍മ്മ എന്നിവരുടെ പ്രസംഗങ്ങളും പരിശോധിച്ച് ഉചിതമായ നടപടി എടുക്കാൻ കോടതി നിർദേശിക്കുകയും ചെയ്‌തിരുന്നു.
 
ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി കൊളീജിയം ഫെബ്രുവരി 12ന് മുരളീധറിനെ പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലേക്ക് മാറ്റുവാനായി നേരത്തെ ശുപാർശ ചെയ്‌തിരുന്നു. വിദ്വേഷ പ്രസംഗകേസിലെ വിധിപ്രസ്ഥാവം ഇത് എളുപ്പത്തിലാക്കുകയായിരുന്നു. കേന്ദ്ര നിയമ മന്ത്രാലയം ബുധനാഴ്ച രാത്രി ശുപാര്‍ശ അംഗീകരിച്ച്  സ്ഥലം മാറ്റത്തിന് ഉത്തരവിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി ആശയ വിനിമയം നടത്തിയ ശേഷമാണ് ഉത്തരവെന്നാണ് നിയമമന്ത്രാലയം അറിയിക്കുന്നത്.
 
മുരളീധരനെ മാറ്റുവാനുള്ള ശുപാർശ നേരത്തെ തന്നെ സുപ്രീം കോടതി കൊളീജിയം നേരത്തെ തന്നെ നൽകിയിരുന്നെങ്കിലും ശുപാര്‍ശ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ബാര്‍ അസോസിയേഷന്‍ സുപ്രീംകോടതി കൊളീജിയത്തെ സമീപിച്ചിരുന്നു. രാജ്യത്ത് മറ്റൊരു 1984 ആവര്‍ത്തിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് ബുധനാഴ്ച വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് മുരളീധര്‍ പറഞ്ഞിരുന്നു. കൂടാതെ ഇരകളുടെ കുടുംബവുമായി സംസാരിക്കാനും സ്ഥിതി നിരീക്ഷിക്കാനും അഡ്വക്കേറ്റ് സുബൈദ ബീഗത്തെ കോടതി അമിക്കസ് ക്യൂറിയായി നിയോഗിക്കുകയും ചെയ്‌തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍