പിൻസീറ്റ് ഹെൽമെറ്റ് പരിശോധന ശക്തമാക്കി ഗതാഗതവകുപ്പ്,സംസ്ഥാനത്ത് ഇന്ന് മാത്രം കുടുങ്ങിയത് 537 യാത്രക്കാർ

അഭിറാം മനോഹർ

ചൊവ്വ, 3 ഡിസം‌ബര്‍ 2019 (19:48 IST)
സംസ്ഥാനത്ത് പിൻസീറ്റ് ഹെൽമറ്റ് യാത്ര നിർബന്ധമാക്കിയതിനെ തുടർന്ന് പരിശോധന ശക്തമാക്കി മോട്ടോർ ഗതാഗതവകുപ്പ്. ഇരുചക്രവാഹനങ്ങളിൽ ഹെൽമെറ്റ് ധരിക്കാതെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്ത 537 പേർക്കെതിരെയാണ് സംസ്ഥാനത്ത് ഇന്ന് പിഴ ചുമത്തിയത്. ഇരുചക്രവാഹനങ്ങളിൽ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് ഡ്രൈവർമാരുൾപ്പെടെ ആകെ 1046 പേർക്കെതിരെയാണ് ഇന്ന് പിഴ ചുമത്തിയത്.
 
നിയമലംഘനം നടത്തുന്നവരിൽ നിന്ന് പിഴയീടാക്കാൻ ഉദ്യോഗസ്ഥർക്ക് നിശ്ചിതലക്ഷ്യവും വാഹനവകുപ്പ് നൽകിയിട്ടുണ്ട്.ഇത് പ്രകാരം ലക്ഷ്യം കൈവരിക്കാത്ത ഉദ്യോഗസ്ഥർക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസും നൽകി തുടങ്ങി.
 
വിവിധനിയമലംഘനങ്ങളുടെ പെരിൽ 1213 കേസുകളിൽ നിന്നായി 732750 രൂപയാണ് മോട്ടോർ വാഹനവകുപ്പ് ഇന്ന് പിഴയിനത്തിൽ ഈടാക്കിയത്. സീറ്റ് ബെൽറ്റില്ലാതെ യാത്ര ചെയ്ത 150 പേർക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളിൽ രണ്ട് പേരും ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ഡ്രൈവറിഒൽ നിന്നാണ് പിഴ ഈടാക്കുന്നത്. നിലവിൽ ഹെൽമെറ്റില്ലാതെയും സീറ്റ് ബെൽറ്റില്ലാതെയും യാത്ര ചെയ്യുന്നവർക്ക് 500 രൂപയാണ് സംസ്ഥാനസർക്കാർ പിഴയായി ഈടാക്കുന്നത്. നിയമലംഘനം തുടർന്നാൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും.
 
പിൻ സീറ്റ് ഹെൽമറ്റ് നിർബന്ധമാക്കി മൂന്ന് ദിവസങ്ങൾ തികയുമ്പോൾ കൂടുതൽ പേർ നിയമം പാലിക്കാൻ തയ്യാറാകുന്നുണ്ട്. എന്നാൽ കുട്ടികൾക്കുള്ള ഹെൽമറ്റിന്റെ ക്ഷാമം അടക്കം പല പ്രശ്നങ്ങളും യാത്രക്കാർ ചൂണ്ടികാണിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍