ട്രാഫിക് നിയമം ലംഘിച്ചാല്‍ ഓണ്‍ലൈണ്‍ വഴി പണം ഈടാക്കും; ഇ-ചെലാന്‍ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ശ്രീനു എസ്

ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (15:01 IST)
കേരളാ പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ കാലാനുസൃതമായ മാറ്റത്തിന്റെ ഭാഗമായാണ് ട്രാഫിക് രംഗത്ത് ഇ-ചെലാന്‍ അടക്കമുള്ള സംവിധാനങ്ങള്‍ കൊണ്ടു വരുന്നതെന്ന് മുഖ്യമന്ത്രി പണാറായി വിജയന്‍ പറഞ്ഞു. ഇ ചെലാന്‍ പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പിഴ ചുമത്തുമ്പേള്‍ പല പരാതികളും ഉണ്ടാവാറുണ്ട്. ഇപ്പോള്‍ ക്യാമറ വരികയും ട്രാഫിക് കുറ്റങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുന്നു. അതിന്റെ ഭാഗമായി നേരിട്ട് ബന്ധപ്പെടാതെ പിഴയും ചുമത്തുന്നു. ഇതിലൂടെ പരാതികളും ഒഴിവാക്കാന്‍ കഴിയും.
 
ട്രാഫിക് നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുക പ്രധാനമാണ്. വാഹനപ്പെരുപ്പമനുസരിച്ച് നിയമങ്ങള്‍ പാലിച്ച് പോകുകയാണ് പ്രധാനം. ദേശീയതലത്തിലെ നാഷണല്‍ മോട്ടോര്‍ വെഹിക്കിള്‍ ഡാറ്റാ ബേസുമായി ബന്ധപ്പെടുത്തിയാണ് ഇ ചെല്ലാന്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ കയ്യിലുള്ള പ്രത്യേക ഉപകരണങ്ങളില്‍ വാഹന നമ്പര്‍, ലൈസന്‍സ് നമ്പര്‍ എന്നിവ നല്‍കിയാല്‍ വാഹനങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭിക്കും. ട്രാഫിക്കിന് അപ്പുറമുള്ള കാര്യങ്ങളും അതോടെ കൈകാര്യം ചെയ്യാന്‍ കഴിയും. പിഴ തത്സമയം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി അടയ്ക്കാന്‍ സാധിക്കും .
 
ട്രാഫിക്ക് കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വെര്‍ച്വല്‍ കോടതികള്‍ ആരംഭിക്കാമെന്ന് ഹൈക്കോടതി നിലപാടെടുത്തിട്ടുണ്ട്. നാഷണന്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ തയ്യാറാക്കിയ ഇ -ചെല്ലാന്‍ സോഫ്റ്റ്വെയര്‍ മുഖേന  മോട്ടോര്‍ വാഹന ലംഘന കേസുകള്‍ വെര്‍ച്ച്വല്‍ കോടതിക്ക് കൈമാറും.  വെര്‍ച്ച്വല്‍ കോടതി നിശ്ചയിക്കുന്ന പിഴ ഇ ട്രഷറി സംവിധാനത്തിലൂടെ അടയ്ക്കാന്‍ കഴിയും. ഏറ്റവും വലിയ പ്രത്യേകത സംവിധാനത്തില്‍ യാതൊരു വിധ അഴിമതിക്കും പഴുതില്ല എന്നതാണ്. ഡിജിറ്റല്‍ സംവിധാനമായതിനാല്‍  നല്ല സുതാര്യത ഉറപ്പുവരുത്താനും കഴിയും. പൊതുജനങ്ങള്‍ക്കും  ഏറെ ഗുണകരമായ സംവിധാനമാണിത്. കുറ്റകൃത്യങ്ങളുടെ ഫോട്ടോയും വീഡിയോയും ലഭ്യമാകുന്നതോടെ സംവിധാനത്തിന് കൂടുതല്‍ സ്വീകാര്യതവരും. സേഫ് കേരള പ്രോജക്ടിന്റെ കീഴില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ എല്ലാ ജില്ലകളിലും നിലവില്‍ സംവിധാനം പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍