സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമില്ല, ഒരുമിച്ച് യാത്ര ചെയ്തിട്ടില്ല: സ്‌പീക്കറുടെ ഓഫീസ്

ബുധന്‍, 9 ഡിസം‌ബര്‍ 2020 (16:11 IST)
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്‌പീക്കർക്കെതിരെ ഉയരുന്ന ആരോപണങ്ങൾ നിഷേധിച്ച് സ്‌പീക്കർ പി ശ്രീരാമകൃഷ്ണന്റെ ഓഫീസ്. സ്വർണക്കടത്ത് പ്രതികളുമായി ബന്ധമില്ലെന്നും വിദേശ യാത്രകൾ സംബന്ധിച്ച് പുകമറ സൃഷ്ടിയ്ക്കാനാണ് ശ്രമിയ്ക്കുന്നത് എന്നും സ്‌പീക്കറുടെ ഓഫീസ് പ്രസ്താവനയിലൂടെ വ്യക്തമാകി. വിദേശത്തുള്ള സംഘടനകളുടെ നിരന്തരമായ ക്ഷണം സ്വീകരിച്ച്‌ പോകാൻ നിർബന്ധിതനായിട്ടുണ്ട്. മാത്രമല്ല, സഹോദരങ്ങൾ വിദേശത്തായതിനാൽ കുടുംബപരമായ യാത്രകളും നടത്തിയിട്ടുണ്ട്.
 
വിദേശയാത്രകളുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുകയാണ്. യാത്രകളിൽ ഒളികച്ചുവയ്ക്കേണ്ട കാര്യം ഒന്നുമില്ല. എല്ലാ കാര്യങ്ങളും നേരത്തെ തന്നെ സ്പീക്കറുടെ ഫെയ്സ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദാംശങ്ങൾ ആവശ്യമെങ്കിൽ അത് ഓഫീസിൽ ലഭ്യമാണ്. ബന്ധപ്പെട്ട എംബസികളെ അറിയിച്ചാണ് യാത്രകൾ നടത്തിയിട്ടുള്ളത്. ഔദ്യോഗിക സ്വഭാവമുള്ള യാത്രകൾക്കെല്ലാം നിയമപരമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ട്. 
 
സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ഒരിയ്ക്കൽപോലും യാത്ര ചെയ്തിട്ടില്ല. അത്തരം ആരോപണങ്ങൾ തീർത്തും തെറ്റാണ്. ഔദ്യോഗിക യാത്രകൾക്കുള്ള ചിലവ് മാത്രമേ സർക്കാരിൽനിന്നും ഉപയോഗിച്ചിട്ടൊള്ളു. വിദേശത്തുള്ള വിവിധ സംഘടനകളും സാംസ്കാരിക സംഘടനകളും ക്ഷണിക്കുന്ന പരിപാടികൾക്ക് അവരാണ് യാത്ര ചിലവ് വഹിച്ചിട്ടുള്ളത് ഇക്കാര്യത്തിൽ അവ്യക്തതയില്ല എന്നും സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍