കരഞ്ഞുകൊണ്ടിറങ്ങി പ്പോകുന്ന ആ സന്യാസിനി, നമ്മുടെ എല്ലാ അഹങ്കാരങ്ങളുടെയും മുഖത്തു കിട്ടുന്ന പ്രഹരമാണ്: ശാരദക്കുട്ടി

വെള്ളി, 26 ഒക്‌ടോബര്‍ 2018 (20:34 IST)
ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ഫാദർ കുര്യാക്കോസ് കാട്ടുതറയുടെ സംസ്കാരച്ചടങ്ങിനെത്തിയ സിസ്റ്റർ അനുപമയെ ഒരു കൂട്ടം വിശ്വാസികൾ കയേറ്റം ചെയ്യാൻ ശ്രമിച്ചതിനെ വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനവുമായി ശാരദക്കുട്ടി രംഗത്തെത്തിയത്. 
 
ഈ ദൃശ്യങ്ങൾ നമ്മുടെ നവകേരളത്തിലാണ്. കേരളം മുഴുവൻ കണ്ടതാണ്. പച്ചക്കുള്ള തെളിവുകളാണ്. തെരുവിലും പൊതുവിടങ്ങളിലും തലയുയർത്തി നടക്കാനുള്ള സ്ത്രീയുടെ അവകാശത്തെ ഇല്ലാതാക്കാൻ അനുവദിക്കരുത്.. കരഞ്ഞുകൊണ്ടിറങ്ങി പ്പോകുന്ന ആ സന്യാസിനി, നമ്മുടെ എല്ലാ അഹങ്കാരങ്ങളുടെയും മുഖത്തു കിട്ടുന്ന പ്രഹരമാണെന്ണെന്ന് അവർ ഫെയിസ്ബുക്കിൽ കുറിച്ചു. 
 
ഫെയ്സ്ബുക്ക് കുറിപ്പിനെ പൂർണരൂപം
 
പള്ളിയിലെ വിശ്വാസി സമൂഹം സിസ്റ്റർ അനുപമയെ അവഹേളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ അപമാനഭാരത്തോടെയാണ് കണ്ടത്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ആൾക്കൂട്ടാക്രമണത്തിന് പൊതുവഴിയിൽ സ്ത്രീകൾ വിധേയരാകുന്നത് പ്രാകൃത സമൂഹങ്ങളിൽ മാത്രമാണ്. ചോദ്യം ചെയ്യുന്നവരെ വഴിയിലിട്ട് കണ്ടം തുണ്ടം വെട്ടിയതും പച്ചക്കു തീയിട്ടതുമായ കഥകൾ ഹൈപേഷ്യയുടെ കാലത്തു കേട്ടിട്ടുണ്ട്.
 
ഈ ദൃശ്യങ്ങൾ നമ്മുടെ നവകേരളത്തിലാണ്. കേരളം മുഴുവൻ കണ്ടതാണ്. പച്ചക്കുള്ള തെളിവുകളാണ്. തെരുവിലും പൊതുവിടങ്ങളിലും തലയുയർത്തി നടക്കാനുള്ള സ്ത്രീയുടെ അവകാശത്തെ ഇല്ലാതാക്കാൻ അനുവദിക്കരുത്.. കരഞ്ഞുകൊണ്ടിറങ്ങി പ്പോകുന്ന ആ സന്യാസിനി, നമ്മുടെ എല്ലാ അഹങ്കാരങ്ങളുടെയും മുഖത്തു കിട്ടുന്ന പ്രഹരമാണ്.
 
ഫാദർ കുര്യാക്കോസിന്റെ പെട്ടെന്നുണ്ടായ മരണത്തിന്റെ കാരണങ്ങൾ അജ്ഞാതമാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റു രേഖകളും പറയുന്നതല്ലാതെ നമുക്കു ആധികാരികമായൊന്നും പറയാൻ കഴിയില്ല. പക്ഷേ, ജീവിച്ചിരിക്കുന്ന ഈ കന്യാസ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ഗുരുതരമായ ശ്രദ്ധ ആവശ്യമാണ്. സർക്കാരിന്റെ അടിയന്തിര ശ്രദ്ധ അതിലുണ്ടാകണം. അത്രക്ക് അസഹിഷ്ണുതയും ആക്രമണ വ്യഗ്രതയുമാണ് പള്ളിമുറ്റത്തെ ആണുങ്ങൾ കാണിക്കുന്നത്. നാളെ അഹിതമായ വാർത്തകൾ ഉണ്ടാകാതിരിക്കാൻ സർക്കാർ ജാഗരൂകമായിരിക്കണം.
 
ഇതൊരപേക്ഷയാണ്..
 
S. ശാരദക്കുട്ടി
26.10.2018

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍