'പലതും പറയാനുണ്ട്,' സനു മോഹന്റെ ഭാര്യ; സംശയങ്ങള്‍ ഏറെ

തിങ്കള്‍, 19 ഏപ്രില്‍ 2021 (16:36 IST)
മകള്‍ വൈഗയുടെ മരണത്തിനു ശേഷം ഒളിവില്‍ പോയ സനു മോഹനെ പൊലീസ് കണ്ടെത്തിയെങ്കിലും ദുരൂഹത ഇനിയും ബാക്കി. മകളെ താനാണ് കൊലപ്പെടുത്തിയതെന്ന് സനു മോഹന്‍ സമ്മതിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍, ഇനിയും ദുരൂഹതകള്‍ നീങ്ങാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. തനിക്കല്ലാതെ മറ്റാര്‍ക്കും മകളുടെ കൊലയില്‍ പങ്കില്ലെന്നും സനു മോഹന്‍ പറഞ്ഞതായാണ് പൊലീസ് ഭാഷ്യം. 
 
സനു മോഹന്റെ ഭാര്യ ഇപ്പോള്‍ ആലപ്പുഴയിലെ രഹസ്യ കേന്ദ്രത്തിലാണ്. സനു മോഹന്റെ അറസ്റ്റ് വിവരം പൂര്‍ണമായും പുറത്തുവന്നതിനു ശേഷം പ്രതികരിക്കാമെന്നാണ് സനു മോഹന്റെ ഭാര്യ നേരത്തെ പറഞ്ഞത്. മാധ്യമങ്ങളോട് തനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്നും സനുമോഹന്റെ ഭാര്യ പറഞ്ഞിരുന്നു. എന്തെല്ലാം കാര്യങ്ങളാണ് വെളിപ്പെടുത്തുക എന്ന് പൊലീസും കാത്തിരിക്കുകയാണ്.  

മകള്‍ വൈഗയെ കൊന്നത് താന്‍ തന്നെയാണെന്ന് സനു മോഹന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. മറ്റാര്‍ക്കും കൊലയില്‍ പങ്കില്ലെന്നാണ് സനു മോഹന്‍ പൊലീസിന് മൊഴി നല്‍കിയത്. സനു മോഹന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. 
 
കടബാധ്യത കാരണമാണ് മകളെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് സനു മോഹന്‍ പൊലീസിനോട് പറഞ്ഞു. ഫ്‌ളാറ്റില്‍ വച്ച് മകളെ ചേര്‍ത്തുനിര്‍ത്തി ഇറുക്കി. മുഖം പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊന്നത്. വൈഗയുടെ മൂക്കില്‍ നിന്ന് രക്തം വരാന്‍ തുടങ്ങി. 
 
ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് സനു മോഹന്‍ മകളോട് പറഞ്ഞു. മരിക്കാന്‍ പോകുകയാണെന്ന് കേട്ടപ്പോള്‍ കുട്ടി കരയാന്‍ തുടങ്ങി. അമ്മ എവിടെയാണെന്ന് കുട്ടി അന്വേഷിച്ചു. അമ്മയെ ആലപ്പുഴയിലെ വീട്ടില്‍ ആക്കിയെന്ന് സമു മോഹന്‍ പറഞ്ഞു. ശ്വാസം മുട്ടിയതോടെ കുട്ടി അബോധാവസ്ഥയിലായി. വൈഗ മരിച്ചെന്നാണ് സനു കരുതിയത്. പിന്നീട് കുട്ടിയെ പുതപ്പില്‍ പൊതിഞ്ഞ് തോളിലിട്ട് ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങുകയായിരുന്നു. വൈഗ മരിച്ചെന്നാണ് കരുതിയാണ് ശരീരം പുഴയിലേക്ക് വലിച്ചെറിഞ്ഞത്.
 
മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു സനുവിന്റെ തീരുമാനം. എന്നാല്‍, മരിക്കാനുള്ള ഭയം കാരണം ആത്മഹത്യ ചെയ്തില്ല. അതുകൊണ്ടാണ് വിവിധ സ്ഥലങ്ങളില്‍ ഒളിച്ചുതാമസിച്ചത്. 

എന്നാല്‍, വൈഗയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശം നേരത്തെ കണ്ടെത്തിയിരുന്നു. മദ്യത്തിന്റെ അംശം എങ്ങനെയാണ് വയറ്റിലേക്ക് എത്തിയതെന്ന് സനു മോഹനും പറഞ്ഞിട്ടില്ല. ഇത് കേസ് കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയ രക്തത്തുള്ളികള്‍ വൈഗയുടെ ആണോ എന്നും പൊലീസ് പരിശോധിക്കുന്നു. വൈഗയുടേത് അല്ലെങ്കില്‍ ഫ്‌ളാറ്റില്‍ സനു മോഹനും വൈഗയും കൂടാതെ വേറെ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് പൊലീസിന് അന്വേഷിക്കേണ്ടിവരും. എല്ലാം ചെയ്തത് താനാണെന്നും വേറെ ആര്‍ക്കും പങ്കില്ലെന്നും സനു മോഹന്‍ ആവര്‍ത്തിച്ചു പറയുന്നതില്‍ പൊലീസിനും സംശയങ്ങളുണ്ട്. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍