കുപ്പിവെള്ളത്തിന്റെ പരമാവധി വില 13 രൂപയായി കുറച്ച് സർക്കാർ, ഉത്തരവ് ഉടൻ പുറത്തിറങ്ങും

ബുധന്‍, 12 ഫെബ്രുവരി 2020 (15:24 IST)
തിരുവനന്തപുരം: കുപ്പിവെള്ളത്തിന്റെ വിലകുറച്ച് സംസ്ഥാന സർക്കാർ. കടകളിലൂടെ വിൽക്കുന്നു കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കും എന്ന് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കുപ്പിവെള്ള വിതരണ കമ്പനികളുമായും, വ്യാപാരികളുമായും ഇത് സംബാന്ധിച്ച സർക്കാർ നേരത്തെ ചർച്ച നടത്തിയിരുന്നു എങ്കിലും വ്യാപാരികളുടെ ഭാഗത്തുനിന്നും എതിർപ്പുകൾ നിലനിന്നിരുന്നു. എന്നാൽ ഈ എതിർപ്പുകൾ മറികടന്നുകൊണ്ടാണ് സംസ്ഥാന സർക്കാർ തീരുമാനമെടുത്തിരിയ്ക്കുന്നത്.
 
കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ഭക്ഷ്യവകുപ്പിന്റെ ഫയലിൽ മുഖ്യാമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു. കുപ്പിവെള്ളത്തെ അവശ്യ വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് വില കുറച്ചിരിയ്ക്കുന്നത്. വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവിൽവരുമെന്ന് മന്ത്രി പി തിലോതമൻ വ്യക്തമാക്കി. 
 
ആറ് രൂപയിൽ താഴെയാണ് ഒരു ലിറ്റർ കുപ്പിവെള്ള നിർമ്മാണത്തിന് ചിലവാകന്ന തുക എട്ട് രൂപയ്ക്കാണ് ഇത് വ്യാപരികൾക്ക് ലഭിയ്ക്കുന്നത്. എന്നാൽ 12 രൂപ ലാഭമെടുത്ത് 20 രൂപയ്ക്കാണ് ഒരു ലിറ്റർ കുപ്പി വെള്ളം കടകളിൽ വിൽക്കുന്നത്. ലിറ്ററിന് 12 രൂപ പരമാവധി തുക നിശ്ചയിയ്ക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ വ്യാപാരികളുടെ ആവശ്യം കണക്കിലെടുത്താണ് ഒരുരൂപകൂടി വർധിപ്പിച്ച് 13 രൂപയാക്കിയത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍