പ്രണവിനെ സംശയിക്കാൻ കാരണങ്ങൾ അനവധി, നാട്ടുകാരും വീട്ടുകാരും അമ്മയ്ക്കൊപ്പം; ശരണ്യ കുടുങ്ങിയത് ഒരൊറ്റ ചോദ്യത്തിൽ

ചിപ്പി പീലിപ്പോസ്

ബുധന്‍, 19 ഫെബ്രുവരി 2020 (09:16 IST)
കണ്ണൂരിൽ ഒന്നര വയസുകാരന്റെ മൃതദേഹം കടലിൽനിന്നും കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ അമ്മ ശരണ്യയെ പിടിക്കാൻ കഴിഞ്ഞത് അന്വേഷണ സംഘത്തിന്റെ കൃത്യമായ ഇടപെടൽ മൂലം. കുഞ്ഞിനെ കൊന്നാൽ താൻ പിടിക്കപ്പെടില്ലെന്നും ഭർത്താവ് പ്രണവിനെ മാത്രമേ നാട്ടുകാരടക്കം സംശയിക്കുകയുള്ളു എന്നും ശരണ്യ കണക്കുകൂട്ടി. 
 
ശരണ്യ ചിന്തിച്ചവഴിയേ തന്നെയായിരുന്നു പൊലീസിന്റെ ആദ്യഘട്ട അന്വേഷണവും. ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് മാറിത്താമസിക്കുകയായിരുന്ന പ്രണവ് കഴിഞ്ഞ ദിവസം ശരണ്യയുടെ വീട്ടിലെത്തുകയായിരുന്നു. വീട്ടിലെത്തിയ പ്രണവിനെ ശരണ്യ നിർബന്ധിച്ച് അവിടെ തന്നെ താമസിപ്പിച്ചു. ഇതാണ് പറ്റിയ സമയമെന്ന് കണക്കുകൂട്ടിയ ശരണ്യ വെളുപ്പിനെ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. 
 
ഭാര്യയും കുഞ്ഞുമായുള്ള അകൽച്ച, ഇടയ്ക്കിടെയുള്ള വഴക്ക്, മൂന്നുമാസത്തിനുശേഷം വീട്ടിലേക്കു യാദൃച്ഛികമായുള്ള വരവ് ഇതെല്ലാം മതിയായിരുന്നു പ്രണവിനെ പ്രതിയാക്കാൻ. നാട്ടുകാരും ശരണ്യയുടെ വീട്ടുകാരും പ്രണവിനെതിരെയായിരുന്നു. കുഞ്ഞിനെ കാണാതായതിനു പിന്നാലെ പ്രണവിന്റെ ചെരിപ്പുകൾ കാണാതായതു സംശയം ഇരട്ടിപ്പിച്ചു. എന്നാൽ, തിരക്കിനിടയിൽ നഷ്ടപെട്ടതാണെന്ന് മനസിലായപ്പോൾ ആ സംശയം പൊലീസ് അവസാനിപ്പിച്ചു. 
 
കുഞ്ഞ് ഇല്ലാതായാൽ ആർക്കാണ് നേട്ടം? എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരസ്പരം ചർച്ച ചെയ്തു. ആ ഒരു ചോദ്യത്തിനുള്ള ഉത്തരം പ്രണവ് എന്നായിരുന്നില്ല, ശരണ്യ എന്നായിരുന്നു. കാരണം, നിലവിൽ ഭാര്യയും കുഞ്ഞുമായി അകന്ന് കഴിയുന്ന പ്രണവിന് മറ്റൊരു ബന്ധം തുടങ്ങാൻ തടസങ്ങളൊന്നുമില്ല. എന്നാൽ, കുഞ്ഞുമൊത്ത് കഴിയുന്ന ശരണ്യയ്ക്ക് കുഞ്ഞൊരു ബാധ്യതയല്ലേ എന്ന് ഉദ്യോഗസ്ഥർ സംശയിച്ചു. 
 
ശരണ്യയുടെ ഫോൺ പരിശോധിച്ചപ്പോൾ ഒരു കാമുകനുണ്ടെന്ന് തിരിച്ചറിഞ്ഞു. ഇതോടെ പ്രണവിനൊപ്പം ശരണ്യയേയും പൊലീസ് സംശയക്കൂട്ടിൽ നിർത്തി. കുഞ്ഞുമായി അവിടെയെത്തിയത് ആരായാലും അയാളുടെ വസ്ത്രത്തിലോ ദേഹത്തോ ഉപ്പുവെള്ളം പറ്റിയിട്ടുണ്ടാകുമെന്നു കണക്കുകൂട്ടി. തലേദിവസം ശരണ്യയും പ്രണവും ധരിച്ചിരുന്ന വസ്ത്രം, ചെരുപ്പ് (ശരണ്യയുടേത് മാത്രം) എന്നിവ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. ഇതോടെ ശരണ്യയുടെ കള്ളി വെളിച്ചത്തായി. കുറ്റം ഏറ്റുപറയാതെ തരമില്ലെന്നായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍