സംസ്ഥാനത്തെ ആറുജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ശ്രീനു എസ്

വെള്ളി, 22 മെയ് 2020 (13:33 IST)
സംസ്ഥാനത്തെ ആറുജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തലസ്ഥാനത്ത് ഇന്നലെ മുതല്‍ കനത്ത കാറ്റും മഴയും തുടരുകയാണ്. ഇതോടെ ജില്ലയുടെ മലയോരമേഖലയും താഴ്ന്ന പ്രദേശങ്ങളും പ്രളയ ഭീതിയിലായി. വീടുകളിലും കടകളിലും വെള്ളം കയറി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചിറ്റാര്‍ കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറി. വെള്ളം കയറിയ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. നഗരത്തില്‍ അജന്ത തീയറ്റര്‍ റോഡ് വെള്ളത്തിനടിയിലായി. കോട്ടൂര്‍, കുറ്റിച്ചല്‍ എന്നീ ഭാഗങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്.

അതേസമയം അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നതിനാല്‍ കരമനയാറിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലാണ് ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍