സമയക്രമം പാലിച്ചില്ലെങ്കില്‍ പിഴ

ശനി, 18 ഏപ്രില്‍ 2009 (19:09 IST)
ഐപി‌എല്ലില്‍ പങ്കെടുക്കുന്ന ടീമുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ ഓവറുകള്‍ എറിഞ്ഞു തീര്‍ത്തില്ലെങ്കില്‍ കനത്ത പിഴ ഈടാക്കുമെന്ന് സംഘാടകര്‍ മുന്നറിയിപ്പ് നല്‍കി. കളിയില്‍ കാലതാമസം ഒഴിവാക്കാനാണ് നീക്കം.

ഒന്നാമൂഴത്തില്‍ 20,000 യു‌എസ് ഡോളറാണ് ക്യാപ്റ്റനില്‍ നിന്നും പിഴയായി ഈടാക്കുക. രണ്ടാമൂഴത്തില്‍ ടീം മൊത്തമായി 2,20,000 യു‌എസ് ഡോളര്‍ പിഴയോടുക്കേണ്ടിവരും. വീണ്ടും സമയക്രമം പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ 3,60,000 ഡോളര്‍ ടീം നല്‍കേണ്ടി വരും. ഒപ്പം ഒരു മത്സരത്തില്‍ നിന്ന് ക്യാപ്റ്റന് വിട്ടുനില്‍ക്കേണ്ടിയും വരും.

കഴിഞ്ഞ കൊല്ലം നിശ്ചിതസമയത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ചിലകളികളില്‍ 45 മുതല്‍ 50 മിനുട്ടുകള്‍ വരെ അധികമെടുത്തതായി ഐപി‌എല്‍ ചെയര്‍മാന്‍ ലളിത് മോഡി ചൂണ്ടിക്കാട്ടി. ഈ സ്ഥിതി ഒഴിവാക്കാനാണ് പിഴ ചുമത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഒരോ മത്സരത്തിനിടയ്ക്കും പരസ്യത്തിനായി ഇടവേളകള്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് മോഡി പറഞ്ഞു. ഓരോ പത്ത് ഓവറിനിടയ്ക്കും ഏഴര മിനുട്ടോളം ഇടവേള ഉണ്ടായിരിക്കും.

ഈ സമയത്ത് കളിക്കാര്‍ക്ക് കളിയുടെ തന്ത്രങ്ങളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുവാന്‍ കഴിയുമെന്ന് മോഡി പറഞ്ഞു. കളിയുടെ ദൈര്‍ഘ്യം മൂന്നേകാല്‍ മണിക്കൂറായി ഉയര്‍ത്തിയിട്ടുമുണ്ട്. നേരത്തെ മൂന്ന് മണിക്കൂറായിരുന്നു.

വെബ്ദുനിയ വായിക്കുക