ഉന്നിന്റെ ഉറക്കം നഷ്‌ടമായി; ഒഴുകിയെത്തിയത് അമേരിക്കന്‍ ചാരന്‍, ഉത്തരകൊറിയയുടെ സൈനിക രഹസ്യങ്ങള്‍ ഇനി ഒബാമയുടെ പെട്ടിയില്‍!

വെള്ളി, 4 നവം‌ബര്‍ 2016 (15:58 IST)
ലോകരാജ്യങ്ങളെ മുള്‍‌മുനയില്‍ നിര്‍ത്തി ആണവപരീക്ഷണമടക്കമുള്ള പദ്ധതികള്‍ നടപ്പാക്കിയ കിങ് ജോങ് ഉന്നിന്റെ ഉത്തരകൊറിയ്‌ക്ക് അമേരിക്കയുടെ ഈ നീക്കം എന്തുകൊണ്ട് മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നാണ് എല്ലാവരും ചോദിക്കുന്നത്.

അമേരിക്കയുടെ ഒഴുകും റഡാറായ എക്‌സ് ബാന്‍ഡ് (എസ്ബിഎക്‌സ്) പേള്‍ ഹാര്‍ബറിലേക്ക് മടങ്ങിയെത്തുന്നതിന് മുമ്പ് തന്നെ ഉത്തരകൊറിയയുടെ നീക്കങ്ങളും പദ്ധതികളും കൈക്കലാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പത്ത് ബില്യണ്‍ ഡോളര്‍ ചെലവിട്ട് അമേരിക്ക നിര്‍മ്മിച്ച 116 മീറ്റര്‍ നീളവും 85 വീതിയുമുള്ള എസ്ബിഎക്‌സ് റഡാറിന് 2000 കിലോമീറ്റര്‍ ദൂരെ നിന്നു പോലും മിസൈലുകളെ കണ്ടെത്താനാകുമെന്നതാണ് ഉത്തരകൊറിയയെ ആശങ്കയിലാഴ്‌ത്തുന്നത്.

സെപ്‌തംബറില്‍ അഞ്ചാമത്തെ ആണവപരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ കിങ് ജോങ് ഉന്‍ ഒക്ടോബറില്‍ വടക്കന്‍ കൊറിയ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവും നടത്തിയിരുന്നു. ഈ പരീക്ഷണം പരാജയമായിരുന്നുവെന്ന് അമേരിക്ക പറയുമ്പോഴും ഇതില്‍ വ്യക്തത വരുത്താന്‍ ഉത്തരകൊറിയയും രംഗത്തെത്തിയില്ല.

എന്നാല്‍, ഒഴുകും റഡാര്‍ എന്തു രഹസ്യങ്ങളാണ് ഉത്തരകൊറിയയില്‍ നിന്ന് ചോര്‍ത്തിയതെന്നാണ് ഏവര്‍ക്കും അറിയാനുള്ളത്. ആണവപരീക്ഷണങ്ങള്‍ തന്നെയാണ് അമേരിക്ക ലക്ഷ്യംവച്ചതെന്ന് വ്യക്തമാണ്. സൈനിക രഹസ്യങ്ങള്‍ ചോര്‍ന്നാല്‍ ലോകശക്തികളില്‍ നിന്ന് എതിര്‍പ്പ് നേരിടുന്ന ഉത്തരകൊറിയയ്‌ക്ക് അത് ശക്തമായ തിരിച്ചടിയാകും നല്‍കുക.

അതേസമയം ഒഴുകും റഡാര്‍ ദൗത്യത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ അമേരിക്ക ഇതുവരെ തയ്യാറായിട്ടില്ല. വാര്‍ത്തയെക്കുറിച്ച് സംസാരിക്കാന്‍ ഉത്തരകൊറിയയും രംഗത്തെത്തിയിട്ടില്ല.

വെബ്ദുനിയ വായിക്കുക