കോന്നിയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിക്കായി അടൂര്‍ പ്രകാശ്; ഇതിനെതിരെ വൈരം മറന്ന് ഗ്രൂപ്പുകള്‍ ഒന്നിക്കുന്നു, ഉപതെരഞ്ഞെടുപ്പിന് മുമ്പ് വലിയ പൊട്ടിത്തെറിക്ക് സാധ്യത; കോണ്‍ഗ്രസില്‍ നിന്ന് റിബല്‍ ഉണ്ടാകുമെന്

ജോണ്‍ കെ ഏലിയാസ്

ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (16:58 IST)
കോന്നി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് ബൂത്ത് കണ്‍വന്‍ഷനുകള്‍ പകുതി പൂര്‍ത്തിയാക്കുമ്പോള്‍ അടൂര്‍ പ്രകാശിന്റെ ഏകപക്ഷീയമായ നീക്കങ്ങള്‍ക്കെതിരെ ഗ്രൂപ്പ് വ്യത്യാസം മറന്ന് എ ഗ്രൂപ്പും ഐ ഗ്രൂപ്പിലെ പ്രബല വിഭാഗവും സംയുക്തമായി നീങ്ങുന്ന കാഴ്ചയാണ് കോന്നിയില്‍ കാണാന്‍ കഴിയുന്നത്. 
 
ആറ്റിങ്ങല്‍ എംപിയായ അടൂര്‍ പ്രകാശ് സ്വന്തം മണ്ഡലത്തിലെ പരിപാടികള്‍ക്ക് അവധി കൊടുത്താണ് കോന്നിയിലെ ബൂത്ത് കണ്‍വന്‍ഷനുകളില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തുന്നത് എന്നാണ് പൊതുവെയുള്ള ആക്ഷേപം. തന്‍റെ വ്യക്തിപരമായ നേട്ടങ്ങള്‍ എടുത്ത് പറയുകയും ഈ വികസന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തനിക്കുകൂടെ താല്‍പ്പര്യമുള്ള സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാനുള്ള നീക്കമാണ് അടൂര്‍ പ്രകാശ് നടത്തുന്നതെന്നും ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.
 
ഐ ഗ്രൂപ്പ് നേതാവും കെപിസിസി സെക്രട്ടറിയുമായ പഴകുളം മധുവിനെ സീതത്തോട് പഞ്ചായത്തിലെ ബൂത്ത് കണ്‍വന്‍ഷനുകളില്‍ പ്രസംഗിക്കുന്നതിന് അടൂര്‍ പ്രകാശ് അനുവദിക്കാത്തതാണ് ഐ ഗ്രൂപ്പില്‍ വിള്ളല്‍ ഉണ്ടാവാന്‍ കാരണം.

അടൂര്‍ പ്രകാശിന്‍റെ ഏകപക്ഷീയവും സംഘടനാവിരുദ്ധവുമായ നിലപാട് ഡിസിസി നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണെന്നാണ് വിവരം. അടൂര്‍ പ്രകാശിന്‍റെ സ്ഥാനാര്‍ത്ഥിയല്ല, പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് വേണ്ടതെന്നാണ് സംയുക്ത ഗ്രൂപ്പിന്റെ അഭിപ്രായം. ഇതിന് വിരുദ്ധമായി അടൂര്‍ പ്രകാശിന്‍റെ നോമിനിയെ മത്സരിപ്പിക്കാന്‍ തിരുമാനിച്ചാല്‍ ഡിസിസി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ്, കെപിസിസി സെക്രട്ടറി പഴകുളം മധു, കെപിസിസി അംഗം മാത്യു കുളത്തുങ്കല്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും എന്‍ എസ്‌ എസ് താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റുമായ ഹരിദാസ് ഇടത്തിട്ട എന്നിവരില്‍ ഒരാളെ റിബലായി മത്സരിപ്പിക്കാനും സംയുക്ത ഗ്രൂപ്പ് ധാരണയായിക്കഴിഞ്ഞു. ഇവരെ മത്സര രംഗത്തുനിന്ന് മാറ്റാന്‍ കെപിസിസി ശ്രമിച്ചാല്‍ പകരം സ്ഥാനാര്‍ത്ഥിയായി ആര്‍എസ്പിയില്‍ നിന്ന് കോണ്‍ഗ്രസ്സില്‍ എത്തിയ ആര്‍വൈഎഫ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സലിം പി ചാക്കോയെ മത്സരിപ്പിക്കാനും സംയുക്ത ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ടെന്ന് അറിയുന്നു.  
 
അടൂര്‍ പ്രകാശിന്റെ നോമിനിയായി പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റായ റോബിന്‍ പീറ്ററിനെ മത്സരിപ്പിക്കാന്‍ ശ്രമം നടക്കുന്നതിനെതിരെ മണ്ഡലത്തിലുടനീളം പ്രതിഷേധം തുടരുകയാണ്. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവരെ കണ്ട് നേതാക്കള്‍ പരാതി നല്‍കിയതിന് ശേഷവും അടൂര്‍ പ്രകാശ് വീണ്ടും സ്വന്തം താല്‍പ്പര്യത്തില്‍ പോകുന്നതിനെതിരെയാണ് സംയുക്ത നീക്കം തുടങ്ങിയിരിക്കുന്നത്. 

മണ്ഡലത്തില്‍ നിന്നുള്ള എ ഗ്രൂപ്പ് ഡിസിസി ഭാരവാഹികളായ സാമുവല്‍ കിഴക്കുപുറം, സി എസ് പ്രകാശ്, എം വി ഫിലിപ്പ്, മാത്യു ചെറിയാന്‍, സജി കൊട്ടയ്ക്കാട്, റെജി പൂവത്തൂര്‍, തണ്ണിത്തോട് ബ്ലോക്ക് പ്രസിഡന്റ് ദേവകുമാര്‍ എന്നിവരും ഐ ഗ്രൂപ്പ് ഭാരവാഹികളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, എലിസബത്ത് അബു എന്നിവരും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നുകഴിഞ്ഞു. മണ്ഡലത്തിലെ ആകെയുള്ള പത്ത് മണ്ഡലം പ്രസിഡന്റുമാരില്‍ എട്ടുപേരും ഈ ഗ്രൂപ്പിനോടൊപ്പം ആണ്. 
 
ഇതോടെ കോന്നിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കോണ്‍ഗ്രസ്സിന് കീറാമുട്ടിയായി മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അറിഞ്ഞതിന് ശേഷം മാത്രമേ എല്‍ഡിഎഫും, ബിജെപിയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുകയുള്ളൂ എന്നാണ് അറിയുന്നത്. 
 
കഴിഞ്ഞ പാര്‍ലമെന്‍റ് ഇലക്ഷനില്‍ കേരളമാകെ ശക്തമായ ന്യൂനപക്ഷ തരംഗം ഉണ്ടായിട്ടും കോന്നി മണ്ഡലത്തില്‍ കേവലം 2879 വോട്ടുകള്‍ മാത്രമാണ് ആന്‍റോ ആന്‍റണിക്ക് ഭൂരിപക്ഷം കിട്ടിയത്. ഈ മണ്ഡലത്തിലെ അരുവാപ്പുലം, കലഞ്ഞൂര്‍, മലയാലപ്പുഴ, പ്രമാടം തുടങ്ങിയ പഞ്ചായത്തുകളില്‍ ബിജെപി നടത്തിയ മുന്നേറ്റം ഇരുമുന്നണികളെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍