‘ശ്വാസം കിട്ടാതെ ഇന്ത്യ’ ; വായു മലിനീകരണത്തിൽ ചെന്നൈയും ഡൽഹിയും മുന്നിൽ, കേരളത്തിന്റെ അവസ്ഥയെന്ത്?

ചിപ്പി പീലിപ്പോസ്

വെള്ളി, 28 ഫെബ്രുവരി 2020 (13:01 IST)
ലോകത്തിലെ ഏറ്റവും മലിനമായ അന്തരീക്ഷമുള്ള നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യ. ദില്ലി, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും മലിനമായ അ‍ഞ്ചു നഗരങ്ങള്‍. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലിനീകരണത്തിന്റെ തോത് വർധിക്കുകയാണ്. 
 
വായു മലീനീകരണത്തിന്റെ കാരണങ്ങൾ റോഡിലെ പൊടിപടലങ്ങളും തുറന്ന സ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നതും കൽക്കരി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളുമാണ്. എന്നാൽ കടൽ കാറ്റ് മലിനീകരണ തോത് കുറക്കാൻ സഹായിക്കുന്നുണ്ട്. 
 
ഡൽഹിയിൽ ഇന്നലെയും പലയിടത്തും പുക മൂടിയ നിലയിലായിരുന്നു. ചെന്നൈയിലും ഇതുതന്നെയാണ് അവസ്ഥ. രണ്ടു ദിവസത്തിനുള്ളിൽ വായുനിലവാരം മെച്ചപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം നൽകുന്ന അറിയിപ്പ്. വായു മലിനീകരണം തടയാൻ ആധുനിക സജ്ജികരണങ്ങൾ ഏർപ്പെടുത്തുന്നതിൽ ഇന്ത്യ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പുറകിലാണ്. 
 
ഡൽഹിയിലും ചെന്നൈയിലും മാത്രമല്ല, നമ്മുടെ കൊച്ചു കേരളത്തിലും മറിച്ചല്ല അവസ്ഥ. നാടിനെ മലിനീകരിക്കുന്ന കാര്യങ്ങൾ പരസ്പരം മത്സരമാണ്. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, വയനാട്, പാലക്കാട് എന്നിവടങ്ങളിലാണ് ഏറ്റവും അധികം പൊടിപടലങ്ങളും പുകയും ഉള്ളത്.  
 
കൊച്ചിയിലാണ് ഏറ്റവും അധികം പുക, പൊടിപടലങ്ങൾ ഉള്ളത്. വാഹനങ്ങളുടെ ആധിക്യവും മാലിന്യം കത്തിക്കുന്നതും കൊച്ചിയെ ശ്വാസം മുട്ടിക്കുന്നുണ്ട്. മെട്രോ പണി നടക്കുന്നതും അടുത്തിടെ കൊച്ചി മരട് ഫ്ലാറ്റ് പൊളിച്ചതുമെല്ലാം ഓരോ കാരണങ്ങളാണ്. ഫ്ലാറ്റ് പൊളിച്ചപ്പോൾ ഉണ്ടായ പൊടിപടലങ്ങളും പുകയും അന്തരീക്ഷത്തെ അത്രയധികം മലിനമാക്കിയിട്ടുണ്ട്. അന്തരീക്ഷത്തെ ദുഷിപ്പിക്കുന്ന ഇത്തരം പുക - പൊടിപടലങ്ങളിൽ പെട്ടുഴലുന്നത് ജനങ്ങൾ തന്നെയാണ്. 
 
റോഡ് പണി നടക്കുന്ന ഇടങ്ങളിലും അല്ലാതേയും ഉള്ള അശുദ്ധവായു ശ്വസിക്കുന്നതിലൂടെ പലവിധ അസുഖങ്ങൾ പിടിപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കാറിൽ യാത്ര ചെയ്യുന്നവർക്ക് അത്ര ബുദ്ധിമുട്ട് ഉണ്ടാകില്ല. എന്നാൽ, കാൽ‌നട യാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കുമാണ് വായു മലിനീകരണം മൂലമുള്ള പ്രശ്നങ്ങൾ ഏറെ ബാധിക്കുക. ട്രാഫിക് മൂലം ഇവ ഇക്കൂട്ടരെ കൂടുതൽ ബുദ്ധിമുട്ടിക്കും. 
 
ഗ്രാമീണ മേഖലയിൽ ചിലയിടങ്ങളിൽ മലിനീകരണത്തിന്റെ അളവ് പരിധിയിൽ കൂടുതലാണ്. മലിനീകരണത്തിന്റെ രൂക്ഷത നേരിട്ടനുഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇവ കുറയ്ക്കാനുള്ള ആധുനിക സജ്ജീകരണങ്ങൾ ഏർപ്പെടുത്തുകയാണ് ഇന്ത്യ ചെയ്യേണ്ടുന്നത്. 
 
വായു മലീനീകരണം ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത് കുട്ടികളെയും നവജാത ശിശുക്കളെയുമാണ്. വായു മലിനീകരണത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങൾ ഒരാളുടെ ജീവൻ പോലും എടുത്തേയ്ക്കാം. വര്‍ധിച്ചുവരുന്ന ജനസാന്ദ്രതയും വാഹനപ്പെരുപ്പവും മലിനീകരണത്തിന് ആക്കംകൂട്ടുന്നു. ഡല്‍ഹി, ചെന്നൈ, മുംബൈ, കൊൽക്കത്ത അടക്കമുള്ള നഗരങ്ങളുടെ അനുഭവങ്ങളില്‍നിന്ന് നമ്മളും ചിലതെല്ലാം പഠിക്കേണ്ടി ഇരിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍