കങ്കാരുക്കളെ മുട്ടുകുത്തിച്ച് ഇന്ത്യ സെമിയില്‍

PRO
PRO
അങ്ങനെ കങ്കാരുക്കളുടെ ലോകകപ്പ് ജൈത്രയാത്രയ്ക്ക് അന്ത്യമായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ അഞ്ച് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയില്‍ കടന്നു. ഓസീസ് ഉയര്‍ത്തിയ 261 റണ്‍സിന്റെ വിജയലക്‍ഷ്യം ഇന്ത്യ 47.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

ഒരിക്കല്‍ കൂടി യുവരാജ് സിംഗ് ( പുറത്താകാതെ 57) രക്ഷകനായപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും(53) ഗൌതം ഗംഭീറും (50), സുരേഷ് റെയ്നയും( പുറത്താകാതെ 34) ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായക സംഭാവന നല്‍കി. അര്‍ധ സെഞ്ച്വറിയും രണ്ട് വിക്കറ്റുകളും നേടിയ യുവരാജ് സിംഗ് ആണ് മാന്‍ ഓഫ് ദ മാച്ച്.

ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പോണ്ടിംഗിന്റെ സെഞ്ച്വറി(104) പ്രകടനത്തിന്റെ പിന്‍‌ബലത്തില്‍ ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് എടുത്തു.
സ്പിന്‍ കരുത്തില്‍ ഓസീസിനെ തളയ്ക്കാനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ആദ്യം പന്തേല്‍പ്പിച്ചത് ആര്‍ അശ്വിനെയാണ്. അശ്വിന്‍ -സഹീര്‍ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ബൌളിംഗ് ഓപ്പണ്‍ ചെയ്തത്. തുടക്കത്തില്‍ ഇവര്‍ വാട്‌സനെയും ഹാഡിനെയും പ്രതിരോധത്തിലാഴ്ത്തുന്നതില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ പതിയെ ഓസീസ് ഓപ്പണര്‍മാര്‍ താളംകണ്ടെത്തുകയായിരുന്നു.

ഇതേതുടര്‍ന്ന് അശ്വിന് പകരം ഹര്‍ഭജനെയും ധോണി പന്തേല്‍പ്പിച്ചു. ഹര്‍ഭജന്റെ ഓവറില്‍ ഓസീസ് ഓപ്പണര്‍മാര്‍ റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത് മനസ്സിലാക്കിയ അശ്വിനെ ധോണി തിരിച്ചുകൊണ്ടുവരികയായിരുന്നു. ഒമ്പതാം ഓവറിലെ അവസാന പന്തില്‍ വാട്‌സണെ അശ്വിന്‍ പുറത്താക്കി. 25 റണ്‍സ് എടുത്ത വാട്സനെ അശ്വിന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

അര്‍ധ സെഞ്ച്വറിയും കടന്ന് കുതിച്ചുകൊണ്ടിരുന്ന ഹാഡിനെ പുറത്താക്കിയത് യുവരാജ് സിംഗ് ആണ്. 22.5 ഓവറില്‍ യുവരാജിന്റെ പന്തില്‍ ഹാഡിന്‍ റെയ്നയ്ക്ക് ക്യാച്ച് നല്‍‌കുകയായിരുന്നു. എട്ട് റണ്‍സെടുത്ത ക്ലാര്‍ക്കിന്റെ വിക്കറ്റും യുവരാജിനാണ്. യുവരാജിന്റെ പന്തില്‍ ക്ലാര്‍ക്കിനെ സഹീര്‍ ഖാന്‍ പിടിച്ചുപുറത്താക്കുകയായിരുന്നു.

മൂന്ന് റണ്‍സ് എടുത്ത ഹസിയെ വീഴ്ത്തിയ സഹീര്‍ഖാന്‍ കാമറൂണ്‍ വൈറ്റിനെ സ്വന്തം പന്തില്‍ പിടിച്ചുപുറത്താക്കി. എന്നാല്‍ ഒരു വശത്ത് പോണ്ടിംഗ് സ്കോറിംഗ് ഉയര്‍ത്തിക്കൊണ്ടിരുന്നു. 113 പന്തുകളില്‍ നിന്ന് ഏഴ് ബൌണ്ടറികളും ഒരു സിക്സറും ഉള്‍പ്പടെ പോണ്ടിംഗ് സെഞ്ച്വറിയും കണ്ടെത്തി.118 പന്തുകളില്‍ നിന്ന് 104 റണ്‍സ് എടുത്ത പോണ്ടിംഗിനെ നാല്‍പ്പത്തിയെട്ടാം ഓവറിലെ മൂന്നാം പന്തില്‍ അശ്വിന്‍ സഹീര്‍ ഖാന്റെ കൈകളിലെത്തിക്കുകയായിരുന്നു.

ഇരുപത്തിയാറ് പന്തുകളില്‍ നിന്നായി 38 റണ്‍സുമായി ഡേവിഡ്‌ ഹസിയും ആറ് റണ്‍സുമായി മിച്ചല്‍ ജോണ്‍സണും പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍മാരെ ബൌണ്‍സറുകള്‍ എറിഞ്ഞ് സമ്മര്‍ദ്ദത്തിലാക്കാനായിരുന്നു ഓസീസിന്റെ ശ്രമം. സെവാഗ് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയെങ്കിലും സച്ചിന്റെ മുന്നില്‍ ഓസീസ് തന്ത്രങ്ങള്‍ അത്രകണ്ട് ഫലിച്ചില്ല. പതിനഞ്ച് റണ്‍സില്‍ നില്‍ക്കെ സെവാഗ് പുറത്തായി. വാട്സ്ണിന്റെ പന്തില്‍ സെവാഗ് മൈക്ക് ഹസിക്ക് ക്യാച്ച് നല്‍കുകയായിരുന്നു.

തകര്‍പ്പന്‍ ഫോമിലായിരുന്ന സച്ചിന്‍ സ്കോര്‍ വളരെ വേഗത്തില്‍ ഉയര്‍ത്തി. ‍18.1 ഓവറില്‍ ടെയ്‌റ്റിന്റെ പന്തില്‍ ഹാഡിന് ക്യാച്ച് നല്‍കിയാണ് സച്ചിന്‍ പുറത്തായത്. 67 പന്തുകളില്‍ നിന്ന് ഏഴു ബൌണ്ടറികള്‍ ഉള്‍പ്പടെ 53 റണ്‍സ് ആണ് സച്ചിന്‍ എടുത്തത്.

ഏകദിന ക്രിക്കറ്റില്‍ സച്ചിന്‍ തൊണ്ണൂറ്റിനാലാം അര്‍ധ സെഞ്ച്വറിയാണ് ഓസീസിനെതിരെ കണ്ടെത്തിയത്. 61 പന്തുകളില്‍ നിന്ന് ഏഴ് ബൌണ്ടറികള്‍ ഉള്‍പ്പടെയാണ് സച്ചിന്‍ അര്‍ധ ശതകം കണ്ടെത്തിയത്. ഏകദിനക്രിക്കറ്റില്‍ 18000 റണ്‍സ് എന്ന റെക്കോര്‍ഡും സച്ചിന്‍ ഈ മത്സരത്തില്‍ സ്വന്തമാക്കി.

ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടമായത് 28.3 ഓവറിലാണ്. 33 പന്തുകളില്‍ നിന്ന് 24 വിരാട് കോഹ്‌ലി ഡേവിഡ് ഹസിയുടെ പന്തില്‍ ക്ലാര്‍ക്കിന് ക്യാച്ച് നല്‍കുകയായിരുന്നു.

ഒരറ്റത്ത് പിടിച്ചുനിന്ന് പോരാടിയ ഗംഭീര്‍ 33.2 ഓവറില്‍ റണ്‍ ഔട്ടാകുകയായിരുന്നു. 64 പന്തുകളില്‍ നിന്ന് 50 റണ്‍സാണ് ഗംഭീര്‍ നേടിയത്. പക്ഷേ ഇന്ത്യക്ക് പ്രതീക്ഷയായി അപ്പോഴും യുവരാജ് ഉണ്ടായിരുന്നു. നായകന്‍ ധോണിയെ കൂട്ടുപിടിച്ചു യുവരാജ് സ്കോറിഗ് താഴാതെ നോക്കി. 37.3 ഓവറില്‍ ലീയുടെ പന്തില്‍ ക്ലാര്‍ക്കിന് ക്യാച്ച് നല്‍കി ധോണി(7) പുറത്തായപ്പോള്‍ ഓസീസ് വിജയം സ്വപ്നം കണ്ടു.

പക്ഷേ ഇന്ത്യക്ക് അപ്പോഴും പേടിക്കാന്‍ ഒന്നുമില്ലായിരുന്നു. യുവരാജ് ഉണ്ടല്ലോ? മറുവശത്ത് സുരേഷ് റെയ്‌നയും മികച്ച പിന്തുണ നല്‍കിയപ്പോള്‍ യുവരാജ് ഇന്ത്യയെ വിജയത്തിലെത്തിച്ചു. 65 പന്തുകളില്‍ നിന്നായി എട്ട് ബൌണ്ടറികള്‍ ഉള്‍പ്പടെ 57 റണ്‍സുമായി യുവരാജും 28 പന്തുകളില്‍ നിന്ന് 34 റണ്‍സുമായി സുരേഷ് റെയ്നയും പുറത്താകാതെ നിന്നു.

സെമിഫൈനലില്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി.

വെബ്ദുനിയ വായിക്കുക