ഏകദിനത്തിൽ ഇരട്ട സെഞ്ച്വറികൾ പിറന്ന പത്ത് വർഷങ്ങൾ

അഭിറാം മനോഹർ

വ്യാഴം, 26 ഡിസം‌ബര്‍ 2019 (12:03 IST)
ക്രിക്കറ്റ് ലോകം വീണ്ടും ഒരു ദശാബ്ദം കൂടി പിന്നിടുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ നിരവധി മാറ്റങ്ങൾക്കും റെക്കോഡുകൾക്കും അവിസ്മരണീയ പ്രകടനങ്ങൾക്കും ലോകമെങ്ങുമുള്ള മൈതാനങ്ങൾ സാക്ഷ്യം വഹിച്ചു. 3 ലോകകപ്പ് ജേതാക്കൾ, ഡബിൾ സെഞ്ച്വറികൾ തുടങ്ങി പരിചിതമല്ലാത്ത പല കാഴ്ചകൾക്കും ഈ കാലയളവിൽ ആരാധകർ സാക്ഷിയായി. നടക്കാനിരിക്കുന്ന ന്യൂസിലൻഡ്-ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങളോടെ ഈ വർഷത്തെ എല്ലാ മത്സരങ്ങൾക്കും പരിസമാപ്തി കുറിക്കും.  2010 മുതൽ 2019 വരെയുള്ള പത്ത് വർഷത്തിൽ ഏകദിന ക്രിക്കറ്റിൽ സംഭവിച്ച മാറ്റങ്ങൾ,കണക്കുകൾ നോക്കാം.
 
ഏകദിനക്രിക്കറ്റിലെ ആദ്യ ഡബിൾ സെഞ്ച്വറി
 
പുരുഷ ഏകദിനമത്സരങ്ങളിൽ ആദ്യത്തെ ഡബിൾ സെഞ്ച്വറിക്ക് ക്രിക്കറ്റ് ആരാധകർ സാക്ഷിയായത് ഈ ദശാബ്ദത്തിലാണ്. 2010 ഫെബ്രുവരി 24ന് ഇന്ത്യൻ ബാറ്റിങ് ഇതിഹാസമായ സച്ചിൻ ടെണ്ടുൽക്കറാണ് ക്രിക്കറ്റിൽ അന്നോളം അപ്രാപ്യമായി കരുതിയിരുന്ന ഇരട്ടശതകം എന്ന നേട്ടം ദക്ഷിണാഫ്രിക്കക്കെതിരായി സ്വന്തമാക്കിയത്. മത്സരത്തിൽ പുറത്താകാതെ 200 റൺസാണ് മാസ്റ്റർ ബ്ലാസ്റ്റർ സ്വന്തമാക്കിയത്.
 
സച്ചിൻ ഏകദിനത്തിലെ ആദ്യ ഇരട്ടസെഞ്ച്വറി സ്വന്തമാക്കി ഈയൊരു നേട്ടം അപ്രാപ്യമല്ല എന്ന് പ്രഖ്യാപിച്ചതിന് ശേഷം ഈ പത്ത് വർഷത്തിനിടെ മാത്രം ഏഴ് ഇരട്ട സെഞ്ച്വറികളാണ് പിറന്നത്. ഈ കാലയളവിൽ ഇന്ത്യയുടെ രോഹിത് ശർമ്മ മാത്രം മൂന്ന് ഇരട്ടസെഞ്ച്വറികൾ സ്വന്തമാക്കി. രോഹിത്തിന്റെ 264 റൺസാണ് നിലവിൽ ഏകദിനക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.
 
സച്ചിന് ശേഷം  വിരേന്ദർ സേവാഗാണ് ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യൻ താരം. സേവാഗ് വിൻഡീസിനെതിരെ 219 റൺസെടുത്ത് പുറത്തായപ്പോൾ രോഹിത്ത് ഓസീസിനെതിരെ 209 റൺസും ശ്രീലങ്കക്കെതിരെ,(208* ,264) റൺസും സ്വന്തമാക്കി. വിൻഡീസ് താരം ക്രിസ് ഗെയ്‌ൽ 215 റൺസ് സിംബാവ്വെക്കെതിരെ നേടിയപ്പോൾ ലോകകപ്പിൽ വിൻഡീസിനെതിരെ പുറത്താകാതെ 237 റൺസ് സ്വന്തമാക്കി മാർട്ടിൻ ഗുപ്റ്റിലും ഇരട്ട സെഞ്ച്വറി നേടിയവരുടെ പട്ടികയിൽ ഇടം കണ്ടത്തി. പാകിസ്താൻ താരമായ ഫഖർ സമനാണ് ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയ അവസാന താരം. സിംബാവ്‌വെക്കെതിരെ പുറത്താകാതെ 210 റൺസാണ് പാക് താരം സ്വന്തമാക്കിയത് 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍