അത് തട്ടിപ്പായിരുന്നില്ല, ജഡേജയ്‌ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു: സഞ്ജു സാംസൺ

ശനി, 5 ഡിസം‌ബര്‍ 2020 (08:02 IST)
ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിൽ രവീന്ദ്ര ജഡേജയ്‌ക്ക് തലയ്‌ക്ക് പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യ ചഹാലിനെ പകരക്കാരനായി ഇറക്കിയതിനെ ചൊല്ലി ക്രിക്കറ്റ് ലോകത്ത് വിവാദം കനക്കുമ്പോൾ സംഭവത്തിൽ പ്രതികരിച്ച് മലയാളി താരം സഞ്ജു സാംസൺ. ജഡേജയ്‌ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നാണ് സഞ്ജു പറയുന്നത്.
 
അവസാന ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് ജഡേജയുടെ ഹെല്‍മെറ്റില്‍ ഇടിച്ചിരുന്നു. പിന്നീട് ഡ്രസിങ് റൂമിലെത്തിയപ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടോ എന്ന് ജഡേജയോടെ ടീം ഫിസിയോ ചോദിച്ചിരുന്നു. ചെറിയ അസ്വസ്ഥതകള്‍ നേരിടുന്നുണ്ടെന്നാണ് ജഡേജ പറഞ്ഞത്. അതോടെ അദ്ദേഹത്തിന് നിരീക്ഷണത്തില്‍ കഴിയേണ്ടിവന്നു. അതുകൊണ്ടാണ് പിന്നീട് ഇറങ്ങാതിരുന്നത്. സഞ്ജു പറയുന്നു.
 
അതേസമയം മത്സരത്തിൽ ജഡേജയ്‌ക്ക് പകരക്കാരനായി ഇറങ്ങി യൂസ്‌വേന്ദ്ര ചാഹൽ നടത്തിയ പ്രകടനത്തെയും സഞ്ജു പ്രശംസിച്ചു.എപ്പോള്‍ വിളിച്ചാലും എന്തിനും തയ്യാറുള്ള താരങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്. ചാഹലിന് ലഭിച്ച അവസരം അദ്ദേഹം മുതലാക്കിയെന്നും സഞ്ജു പറഞ്ഞു.
 
മത്സരത്തിൽ മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ അവസാന ഓവറിലെ ഒരു പന്തിലാണ് ബോൾ ജഡേജയുടെ ഹെൽമറ്റിൽ ഇടിച്ചത്. തുടർന്നും ബാറ്റ് ചെയ്‌ത ജഡേജ ഇന്നിങ്സ് പൂർത്തിയാക്കിയശേഷമാണ് മടങ്ങിയത്.തുടര്‍ന്നാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമപ്രകാരം പ്ലെയിങ് ഇലവനില്‍ ഇല്ലാതിരുന്ന ചഹലിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഓൾറൗണ്ടർ താരത്തിന് പകരം ഇന്ത്യ സ്പെഷ്യലിസ്റ്റ് സ്പിന്നറെ കൊണ്ടുവന്നതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍