'കുളിപ്പിക്കാനോ അന്ത്യ ചുംബനം നൽകാനോ പാടില്ല'; കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

അനു മുരളി

ശനി, 28 മാര്‍ച്ച് 2020 (13:34 IST)
ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധിച്ച് ഇതിനോടകം മരണസംഖ്യ 27,000 കടന്നു. ഇന്ത്യയിൽ 700 ലധികം ആളുകൾക്കാണ് കൊറോണ ബാധിച്ചത്. കേരളത്തിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തത് ഇന്നാണ്. എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി(69)യാണ് മരിച്ചത്. 
 
രോഗം പകരാതിരിക്കാന്‍ നമ്മള്‍ എന്തൊക്കെ മുന്‍ കരുതലുകള്‍ സ്വീകരിക്കുന്നുവോ അതുപോലെ തന്നെയുള്ള മുന്‍കരുതല്‍ കോറൊണ ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹം അടക്കം ചെയ്യുമ്പോഴും സ്വീകരിക്കണം. ജീവനുള്ളപ്പോൾ മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരുന്നത് പോലെ തന്നെയാണ് മരണശേഷവും.  കൊവിഡ് ബാധിച്ച് മരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബാഗങ്ങള്‍ക്കും രോഗം പകരാന്‍ സാധ്യത കൂടുതലാണ്.
 
കൊവിഡ് 19 ബാധിച്ച് മരണപ്പെട്ട വ്യക്തിയെ സംസ്കരിക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൈകൾ വൃത്തിയായി കഴുകുക. വ്യക്തി സുരക്ഷയ്ക്ക് വേണ്ടിയുള്ളവ എല്ലാ സജ്ജീകരണവും സ്വീകരിക്കുക. കൈ ഉറകള്‍, വെള്ളം അകത്ത് പ്രവേശിക്കാത്ത മേല്‍വസ്ത്രം, കണ്ണ് മറയ്ക്കുന്നതിനുള്ള സജ്ജീകരണം.
 
മൃതദേഹം കിടത്തിയ സ്ഥലം, ഉപയോഗിച്ച ഉപകരണങ്ങള്‍, കിടക്കകള്‍, തുണികള്‍ എന്നിവ അണുനശീകരണം നടത്തുക. ഐസേലേഷന്‍ ഏരിയ, മരണപ്പെട്ടയാളെ ചികിത്സിച്ചിരുന്ന സ്ഥലം, മോര്‍ച്ചറി, ആംബുലന്‍സ്, ശ്മസാം എന്നീ സ്ഥലങ്ങളില്‍ അണുനശീകരണം ചെയ്യുക. മൃതദേഹം കൈകാര്യം ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും അണുബാധ തടയുന്നതിനുള്ള നിയന്ത്രണ രീതികളെ കുറിച്ച് അറിവുണ്ടാകണം.
 
ഐസോലേഷന്‍ വാര്‍ഡില്‍ നിന്നും മൃതദേഹം നീക്കം ചെയ്യുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ കൈകള്‍ കൃത്യമായി മറയ്ക്കണം. സ്വയം സുരക്ഷയ്ക്കായി വെള്ളം പ്രവേശിക്കാത്ത മേല്‍വസ്ത്രങ്ങള്‍, എന്‍95 മാസ്‌കുകള്‍, കൈയുറകള്‍ എന്നിവ ഉപയോഗിക്കുക.
 
മൃതദേഹത്തിലെ എല്ലാ ട്യൂബുകളും ഡ്രെയിനുകളും നീക്കംചെയ്യണം.ഇവ നീക്കം ചെയ്യുമ്പോള്‍ മുറിവുകളുണ്ടാകാന്‍ സാധ്യതയുണ്ട്. ഇവ അണുനശീകരണത്തിന് വിധേയമാക്കണം. മൃതദേഹം പ്ലാസ്റ്റിക് ബാഗിലേക്ക് വേണം മാറ്റാന്‍. ബാഗിന് ചോര്‍ച്ചയില്ലെന്ന് ഉറപ്പുവരുത്തണം. എല്ലാ മാലിന്യങ്ങളും ബയോ വേസ്റ്റ് മാനേജ്‌മെന്റ് നിയമം പ്രകാരം മാത്രമേ നശിപ്പിക്കാന്‍ പാടുള്ളൂ.
 
രോഗി കിടന്നിരുന്ന ഐസൊലേഷൻ വാർഡിലെ നിലം, കിടക്ക, വീല്‍ ചെയറുകള്‍, മേശ, കസേര, ഐവി സ്റ്റാന്‍റ്, എന്നിവ സോഡിയം ഹൈപ്പോക്ലേറേറ്റ് ലായനി ചേര്‍ത്ത് വേണം വൃത്തിയാക്കാന്‍. ഇതിനു ശേഷം ഒരു 30 മിനിറ്റ് നേരത്തേക്ക് ആരേയും വാർഡിലേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളതല്ല.
 
മോര്‍ച്ചറിയില്‍ മൃതദേഹം എത്തിച്ചാല്‍ 4 ഡിഗ്രി സെല്‍ഷ്യസില്‍ വേണം തണുപ്പ് നിലനിര്‍ത്താന്‍. മോര്‍ച്ചറി വൃത്തിയായി സൂക്ഷിക്കണം. മൃതദേഹം നീക്കം ചെയ്ത ശേഷം, മുറിയുടെ വാതില്‍, ഹാന്‍ഡിലുകള്‍, തറ എന്നിവ സോഡിയം ഹൈപ്പോക്ലോറൈറ്റ് 1% ലായനി ഉപയോഗിച്ച് വൃത്തിയാക്കണം. മൃതദേഹം ഒരു കാരണവശാലും എബാമിംഗിന് വിധേയമാക്കരുത്.
 
ശ്മശാനം/സെമിത്തേരി എന്നിവിടങ്ങളിലെ ജീവനക്കാരെ ഒരു തരത്തിലും മൃതദേഹം അടക്കം ചെയ്യുന്നതില്‍ പങ്കെടുപ്പിക്കരുത്. മതപരമായ ചടങ്ങുകള്‍ നടത്തുമ്പോള്‍ മൃതദേഹം ആരും സ്പര്‍ശിക്കാതെ നോക്കാന്‍ ശ്രദ്ധിക്കണം. മൃതദേഹത്തെ കുളിപ്പിക്കാനോ, കെട്ടിപ്പിടിക്കാനോ, ചുംബനം നല്‍കാനോ ഒരു കാരണവശാലും അനുവദിക്കരുത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍