കൊറോണ: ജപ്പാൻ തീരത്ത് കപ്പലിൽ കുടുങ്ങിയ 119 ഇന്ത്യക്കാരെ ഡൽഹിലെത്തിച്ചു

അഭിറാം മനോഹർ

വ്യാഴം, 27 ഫെബ്രുവരി 2020 (09:42 IST)
കൊറോണ(കോവിഡ്-19) വൈറസ് ബാധയെ തുടർന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് കപ്പലിലെ 119 ഇന്ത്യക്കാരെ ഡൽഹിയിലെത്തിച്ചു.പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ വ്യാഴാഴ്ച്ച പുലർച്ചെയാണ് ഇവരെ ഡൽഹിലെത്തിച്ചത്.ഇന്ത്യക്കാര്‍ക്ക് പുറമേ ശ്രീലങ്ക, നേപ്പാള്‍, സൗത്ത് ആഫ്രിക്ക, പെറു എന്നീ രാജ്യങ്ങളില്‍നിന്നായി മറ്റ് അഞ്ച് പേരും വിമാനത്തിലുണ്ടായിരുന്നു. 119 പേരെയും നിരീക്ഷണത്തിനായി 14 ദിവസം ഡല്‍ഹിയിലെ ചാവ്‌ല ഐടിബിപി ക്യാമ്പില്‍ താമസിപ്പിക്കും.
 
കൊറോണ വൈറസ് സംശയത്തെത്തുടര്‍ന്ന് ഡയമണ്ട് പ്രിന്‍സസ് കപ്പൽ ഫെബ്രുവരി അഞ്ചോട് കൂടിയാണ് ജപ്പാനീസ് തീരത്ത് പിടിച്ചിട്ടത്. കപ്പലിലെ ആകെ യാത്രക്കാരിൽ 138 പേരാണ് ഇന്ത്യാക്കാരായി ഉണ്ടായിരുന്നത്. ഇതിൽ 132 പേരും കപ്പലിലെ ജീവനക്കാരായിരുന്നു.പരിശോധനയില്‍ കൊറോണ സ്ഥിരീകരിച്ച 16 ഇന്ത്യക്കാര്‍ ജപ്പാനില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.യാത്രക്കാരെ ഇന്ത്യയിലെത്തിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ ജാപ്പനീസ് അധികൃതര്‍ക്കും എയര്‍ ഇന്ത്യയ്ക്കും വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രത്യേകം നന്ദി രേഖപ്പെടുത്തി.
 
നേരത്തെ ചൈനയില്‍ കുടുങ്ങിയ 640 ഇന്ത്യക്കാരെയും കേന്ദ്രസര്‍ക്കാര്‍ രണ്ട് എയര്‍ഇന്ത്യ വിമാനങ്ങളിലായി ഇന്ത്യയിലെത്തിച്ചിരുന്നു. നിലവിൽ 37 രാജ്യങ്ങളിലായി പടർന്ന് പിടിച്ച കൊറോണ വൈറസ് ബാധയിൽ ഇതുവരെ 81,000 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 2750 പേര്‍ വൈറസ് ബാധയില്‍ മരണപ്പെടുകയും ചെയ്‌തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍