സ്വദേശിലെ കാവേരിയമ്മ ഇനിയില്ല, കന്നട നടി കിഷോരി ബല്ലാൽ അന്തരിച്ചു

അഭിറാം മനോഹർ

ബുധന്‍, 19 ഫെബ്രുവരി 2020 (13:45 IST)
2004ൽ പുറത്തിറങ്ങിയ ഷാറുഖ് ഖാൻ ചിത്രം സ്വദേശിലൂടെ ശ്രദ്ധേയയായ കന്നട അഭിനേത്രി കിഷോരി ബല്ലാൽ അന്തരിച്ചു. 82 വയസ്സായിരുന്നു.കന്നഡയടക്കം വിവിധ ഭാഷകളിലായി 74ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ബെംഗളുരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്.
 
1960 കളിൽ ഇവളെന്ത ഹെന്തത്തി എന്ന ചിത്രത്തിലൂടെയാണ് കിഷോരി ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. റാണി മുഖര്‍ജി - പൃഥ്വി രാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ 'അയ്യ' എന്ന ചിത്രത്തിലും കിഷോരി അഭിനയിച്ചിട്ടുണ്ട്. ഭരതനാട്യം നര്‍ത്തകന്‍ എന്‍ ശ്രീപതി ബല്ലാല്‍ ആണ് ഭര്‍ത്താവ്.
 
കിഷോരിയുടെ നിര്യാണത്തിൽ നിരവധി പേരാണ് അനുശോചനം അറിയിച്ചത്. സ്വദേശിന്‍റെ സംവിധായകന്‍ അശുതോഷ് ഗൊവരീക്കര്‍, കിഷോരിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു. കിഷോരി ബല്ലാൽ ജിയുടെ മരണത്തിൽ അതീവ ദുഖമുണ്ടെന്നും വ്യക്തിത്വം കൊണ്ട് നിങ്ങൾ പക്ഷെ എന്നെന്നും ഓർമിക്കപ്പെടുമെന്നും സ്വദേശിലെ കാവേരിയമ്മയായിട്ടുള്ള പ്രകടനം മറക്കാൻ സാധിക്കാത്തതാണെന്നും അശുതോഷ് ഗൊവാരിക്കർ കുറിച്ചു. പ്രമുഖ കന്നഡ നടനായ പുനീത് രാജ്‌കുമാറും മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍