രാമക്ഷേത്രത്തിന് ശിലാന്യാസം നടക്കുമ്പോള്‍ എങ്ങനെയാണ് ഇദ്ദേഹത്തെ വിസ്മരിക്കാനാവുക; പുരാവസ്തു ഗവേഷകന്‍ കെ കെ മുഹമ്മദിനെ കുറിച്ച് സന്ദീപ് വാര്യര്‍

ശ്രീനു എസ്

ചൊവ്വ, 4 ഓഗസ്റ്റ് 2020 (17:34 IST)
രാമക്ഷേത്രത്തിന് ശിലാന്യാസം നടക്കുമ്പോള്‍ എങ്ങനെയാണ് പുരാവസ്തു ഗവേഷകന്‍ കെ കെ മുഹമ്മദിനെ വിസ്മരിക്കുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. തന്റെ ജോലിയോട് സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തിയ ഈ  മനുഷ്യന്‍ ഇല്ലായിരുന്നെങ്കില്‍ തര്‍ക്ക മന്ദിരത്തിനു കീഴിലുണ്ടായിരുന്നത് രാമക്ഷേത്രം ആയിരുന്നു എന്ന മഹാസത്യം ഒരുപക്ഷേ തിരസ്‌കരിക്കപ്പെട്ടു പോയേനെയെന്ന് സന്ദീപ് പറഞ്ഞു. ഫേസ്ബുക്കിലാണ് സന്ദീപ് ഇക്കാര്യം കുറിച്ചത്.
 
ഒരുവേള ഹിന്ദു സഹോദരന്മാരുമായി അനുരഞ്ജനത്തില്‍ പോകുന്നതിനു വേണ്ടി അയോധ്യയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്ന മുസ്ലിം ജനസാമാന്യത്തെ തെറ്റിദ്ധരിപ്പിക്കുകയും വര്‍ഗീയ വല്‍ക്കരിക്കുകയും ചെയ്ത് രാമക്ഷേത്രത്തിനെതിരായി തിരിച്ചത് ഇന്ത്യയിലെ ഇടതുപക്ഷ ചരിത്രകാരന്മാരായിരുന്നു. എസ് ഗോപാല്‍, റോമിലാ ഥാപ്പര്‍, ബിപിന്‍ ചന്ദ്ര എന്നീ ജെ.എന്‍.യു ചരിത്രകാരന്മാരും ഇര്‍ഫാന്‍ ഹബീബ്, ആര്‍ എസ് ശര്‍മ, അക്തര്‍ അലി, സൂരജ് ഭാന്‍ , ഡി.എന്‍.ഝാ എന്നീ ഇടതു ചരിത്രകാരന്മാരും ചേര്‍ന്നാണ് വ്യാജ ചരിത്ര നിര്‍മ്മിതി നടത്തി ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിക്ക് അനാവശ്യവാദം ഉയര്‍ത്താന്‍ പ്രേരണ നല്‍കിയത്. 
 
ഹിന്ദു സഹോദരങ്ങള്‍ക്ക് അവരുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ സ്വമേധയാ മുസ്ലിം സഹോദരങ്ങള്‍ സ്ഥലംവിട്ടു നല്‍കിയിരുന്നെങ്കില്‍ അത് ഇന്ത്യയിലെ ഹിന്ദു മുസ്ലിം ഐക്യത്തെ എത്രമാത്രം ഊട്ടിയുറപ്പിക്കുമായിരുന്നു എന്നാലോചിച്ചു നോക്കൂ. കമ്യൂണിസ്റ്റുകാരാണ് ഈ അവസരം നശിപ്പിച്ചത്. ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നായി പോകുന്നത് കമ്യൂണിസ്റ്റുകാര്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. ഭിന്നിപ്പുണ്ടാക്കാന്‍ അവര്‍ പല കള്ളക്കഥകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അതിപ്പോഴും നിര്‍ബാധം തുടരുന്നു. 
 
അയോധ്യയില്‍ ശ്രീരാമ ക്ഷേത്രം നിര്‍മ്മിക്കപ്പെടുമ്പോള്‍ സുവര്‍ണ്ണ അക്ഷരങ്ങളില്‍ രേഖപ്പെടുത്തേണ്ടത് ഒരു പേരാണ്. മുഹമ്മദ്........സന്ദീപ് വാര്യര്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍